ചൈനയിലെ നിങ്ബോ വന്യജീവി സങ്കേതം കാണാനെത്തിയ യുവാവിനെ കടുവകൾ കൂട്ടത്തോടെ കടിച്ചുകൊന്നു. വന്യജീവി സങ്കേതത്തിലെ യങ്ഗോർ മൃഗശാലയിലാണു ദാരുണ സംഭവം. കടുവക്കൂട്ടിലേക്ക് അബദ്ധത്തിൽ വീണ യുവാവിനെ കടുവകൾ കൂട്ടം ചേർന്നു കടിച്ചു കുടയുകയായിരുന്നു. മൃഗശാലാ അധികൃതർ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഷാങ് എന്ന യുവാവാണു ദാരുണമായി കൊല്ലപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടുവ കൂടിനോടു ചേർന്നു നിൽക്കുകയായിരുന്ന യുവാവ് എങ്ങനെയോ കൂട്ടിലേക്കു വീഴുകയായിരുന്നു. പാഞ്ഞടുക്കുന്ന കടുവകൾ യുവാവിനെ കടിച്ചെടുത്ത് ഓടി. ഉൾ പ്രദേശത്തേക്കു കൊണ്ടുപോയി കഴുത്തിനു കടിച്ചു കുടയുന്ന കാഴ്ചയാണു ദൃശ്യത്തിലുള്ളത്. ഇടയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവിനെ കടുവ വീണ്ടും വീണ്ടും ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കാഴ്ചക്കാരായി കൂടിനു പുറത്തുനിന്നവരിലൊരാളാണു ദൃശ്യങ്ങൾ പകർത്തിയത്. സംഭവം കണ്ട മൃഗശാലാ അധികൃതർ പടക്കം പൊട്ടിച്ചും ജലപീരങ്കി ഉപയോഗിച്ചുമൊക്കെ കടുവയെ ഓടിച്ചെങ്കിലും മൃതപ്രായനായ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
കടുവയെ വെടിവച്ചു കൊന്നാണു യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് മൃഗശാലയിലെ ജീവനക്കാർ പറഞ്ഞു. ചൈനയിൽ മൃഗശാലയിൽ കാഴ്ചകാണാനെത്തിയ ആൾ കടുവയുടെ പിടിയിൽപ്പെടുന്ന വാർത്ത ആറു മാസത്തിനിടെ ഇതു രണ്ടാമത്തേതാണ്.