രണ്ടു വർഷം മുൻപു ക്വാലലംപൂരിൽ നിന്നു ബെയ്‌ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച് 370, മിനിറ്റിൽ 25000 അടി വേഗത്തിൽ (മണിക്കൂറിൽ 457.2 കിലോമീറ്റർ) കടലിൽ പതിച്ചിരിക്കാമെന്ന് ഓസ്ടേലിയൻ ട്രാൻസ്പോർട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്.
അന്ത്യ നിമിഷങ്ങളിൽ വിമാനം ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. കണ്ടെടുത്ത വിമാനഭാഗങ്ങളിൽ വിമാനത്തിന്റെ വലതു ചിറക് പരിശോധിച്ചപ്പോഴാണ് ലാൻഡിങ്ങിനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നു വ്യക്തമായത്.
അന്ത്യനിമിഷങ്ങളിൽ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു എന്നാണ് അനുമാനിക്കുന്നത്. 2014 മാർച്ച് എട്ടിനാണ് വിമാനം 239 പേരുമായി കാണാതായത്. വിമാനത്തിനായി കടലിൽ 110000 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലുള്ള ഭാഗത്ത് ഇതുവരെ തിരച്ചിൽ നടത്തിയിട്ടുണ്ട്.