ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിനെ വധിക്കാൻ ഉപയോഗിച്ചത് അതിമാരക വിഷമായ ‘വിഎക്സ്’ ആണെന്നു തെളിഞ്ഞതോടെ ലോക രാജ്യങ്ങൾ അതീവ ജാഗ്രതയിൽ. അണുവായുധം കൈവശമുള്ള രാജ്യമെന്ന നിലയിൽ ലോകരാജ്യങ്ങൾ ഭീതിയോടെ കണ്ടിരുന്ന ഉത്തര കൊറിയയുടെ ആയുധ ശേഖരത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ് നാമിന്റെ കൊലപാതകം. ലോകത്ത് ഏറ്റവും കൂടുതൽ രാസായുധ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ എന്നാണു കരുതപ്പെടുന്നത്. അതിമാരക വിഷമായ സരിനും വിഎക്സുമാണു കൊറിയയുടെ ശേഖരത്തിൽ ഏറ്റവും കൂടുതലുള്ളതത്രേ. വിഎക്സ് മാത്രം 5000 ടൺ ഉത്തര കൊറിയയുടെ പക്കലുണ്ടെന്നു ദക്ഷിണ കൊറിയ പറയുന്നു.
ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ള ‘വിഎക്സ്’ എന്ന രാസവസ്തുവാണു പതിമൂന്നാം തീയതി ക്വാലലംപൂർ വിമാനത്താവളത്തിൽ രണ്ടു സ്ത്രീകൾ നാമിന്റെ മുഖത്തുതേച്ചത്. നാമിന്റെ മുഖത്തുനിന്നും കണ്ണിൽനിന്നും ശേഖരിച്ച സാംപിളുകളിൽ ഈ രാസവസ്തുവിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. നാമിന്റെ കൊലയ്ക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന വാദത്തെ ബലപ്പെടുത്തുന്നതാണു മാരകവിഷത്തിന്റെ സാന്നിധ്യം.
വിമാനത്താവളത്തിലെ ചെക്കിൻ കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകൾ നാമിന്റെ പിന്നിൽനിന്നു തലയിലും മുഖത്തും വിഷം തേച്ചത്. ഇതിനുശേഷം വിമാനത്താവളത്തിലെ ക്ലിനിക്കിലേക്കു നാം നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്. വിമാനത്താവളത്തിൽ നാമിന്റെ മുഖത്തു വിഷംതേച്ച യുവതികളിലൊരാൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായി മലേഷ്യൻ പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ അറസ്റ്റിലായ ഇവർ ഇപ്പോൾ ചികിൽസയിലാണ്.
നാമിന്റെ മുഖത്തു വിഷംതേച്ച ശേഷം ഇവർ കൈ ദേഹത്തുനിന്നു മാറ്റിപ്പിടിച്ച് ബാത്ത്റൂമിന്റെ ഭാഗത്തേക്ക് ഓടുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊലപാതകമാണെന്നറിഞ്ഞില്ല, ടിവി റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയായിരുന്നുവെന്നാണു തങ്ങൾ കരുതിയത് എന്ന യുവതികളുടെ മൊഴി അവിശ്വസനീയമാണെന്ന സൂചന നൽകുന്നതാണിത്.
വിഎക്സ് എന്നാൽ മരണം
രുചിയും മണവുമില്ലാത്ത വിഎക്സ് വിഷം മിനിറ്റുകൾക്കുള്ളിൽ മരണം ഉറപ്പാക്കുന്നതാണ്. നാഡീവ്യൂഹത്തെയാണ് വിഷം ബാധിക്കുക. എണ്ണ പോലുള്ള ദ്രാവകരൂപത്തിലാണ് ഈ വിഷം വെള്ളത്തിൽ കലർത്താവുന്നതുമാണ്. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ട് മരണമെത്തും.