ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധസഹോദരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ഉത്തരകൊറിയൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സംശയത്തിന്റെ നിഴലിൽ. നാമിന്റെ കൊലപാതകത്തിനുപിന്നിൽ ഉത്തരകൊറിയൻ ഭരണകൂടമാണെന്ന റിപ്പോർട്ടുകൾ വ്യാപകമാകുന്നതിനിടെയാണ് എംബസി ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലിലായത്. ഇയാളെ മലേഷ്യൻ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മോർച്ചറി തകർക്കാനും ശ്രമം നടന്നതായി മലേഷ്യൻ പൊലീസ് അറിയിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഈ നീക്കം തടഞ്ഞു. ഭാവിയിൽ ഇത്തരം ശ്രമങ്ങളുണ്ടായാൽ കർശനമായി നേരിടുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, നാമിന്റെ മരണവുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ള നീക്കത്തെ ഉത്തരകൊറിയൻ ഭരണകൂടം രൂക്ഷമായി വിമർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ഉത്തരകൊറിയക്കാരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നാമിന്റെ മരണത്തിൽ ക്വലാലംപൂരിലെ ഉത്തരകൊറിയൻ എംബസി ഉദ്യോഗസ്ഥനായ ഹ്യോൻ ക്വാങ് സോങ്ങിനെയും സംശയിക്കുന്നതായി മലേഷ്യൻ പൊലീസ് മേധാവി ഖാലിദ് അബൂബക്കറാണ് അറിയിച്ചത്. ഉത്തരകൊറിയയിലെ വിമാനക്കമ്പനിയായ എയർ കൊറിയോയിലെ ഉദ്യോഗസ്ഥനായ കിം ഉക്, റി ജൂ ഉ എന്നിവരും സംശയത്തിന്റെ നിഴലിലുണ്ട്. സോങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി ഉത്തരകൊറിയൻ സ്ഥാനപതിക്ക് കത്തയച്ചതായി മലേഷ്യൻ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ക്വാലലംപുർ രാജ്യാന്തര വിമാനാത്താവളത്തിൽ അവശനിലയിൽ കണ്ടെത്തിയ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം ആശുപത്രിയിലേക്കുള്ള മാർഗമധ്യേയാണു മരിച്ചത്. ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരം ചാരസംഘടനയിലെ യുവതിയാണു കൊല നടത്തിയതെന്നാണു ദക്ഷിണകൊറിയ ആരോപിച്ചത്. വേഗത്തിൽ പ്രവർത്തിക്കുന്ന വിഷപ്രയോഗം മൂലമാണു മരണമെന്നു മലേഷ്യൻ പൊലീസും സ്ഥിരീകരിച്ചു.
നാമിന്റെ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ വഴങ്ങിയിട്ടില്ല. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയുന്നതുവരെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നാണു മലേഷ്യയുടെ നിലപാട്. എന്നാൽ, കുടുംബാംഗങ്ങളൊന്നും മുന്നോട്ടുവന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം ഒഴിവാക്കാനുള്ള ഉത്തരകൊറിയയുടെ സമ്മർദവും വിജയിച്ചില്ല.