തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്നങ്ങൾക്കിടയിലേക്ക് എത്തിയ 60 സ്വിസ്സ് പശുക്കളെക്കുറിച്ചോർത്തു സ്വിറ്റസർലൻഡുകാർ ആശങ്കയിൽ. ഖത്തർ എയർവെയ്‌സ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് 10 തടി കൂടുകളിലായി 60 ജഴ്സി പശുക്കൾ സ്വിസ്സിൽ നിന്നും ചെന്നൈയിലെത്തിയത്. ജെല്ലിക്കെട്ട് പ്രശ്നം പുകഞ്ഞു നിൽക്കുന്ന തമിഴ്‌നാട്ടിൽ, വിദേശ ബ്രീഡിലുള്ള പശുക്കളെ ഇപ്പോൾ കയ്യിൽ കിട്ടിയാൽ വച്ചേക്കില്ലെന്നാണ് മാന്യമായ ഗോ സംസ്കാരം കൊണ്ടുനടക്കുന്ന സ്വിറ്റസർലണ്ടുകാരുടെ ഭയം.
കേന്ദ്ര ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്മെന്റിന്റെ കാറ്റിൽ ബ്രീഡിങ് പ്രോഗ്രാമിന്റെ ഭാഗമായി ജേഴ്സി, സ്വിസ്സ് ബ്രൗൺ, ഹോളെൻസ്റ്റെയ്ൻ വിഭാഗത്തിൽപ്പെടുന്ന 1040 കന്നുകാലികളെയാണ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 500 എണ്ണം ബംഗാളിനും, 540 എണ്ണം തമിഴ്നാടിനുമാണ്. ഇതിലെ ആദ്യ 60 ജേഴ്സി പശുക്കളാണ് സ്വിസ്സിൽ നിന്നും ഖത്തർ എയർവേസിന്റെ ചരക്ക് വിമാനത്തിൽ കൽക്കട്ട വഴി ചെന്നൈയിൽ എത്തിയത്.
ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കങ്കായം ബ്രീഡിലുള്ള കാളകൾ വംശനാശ ഭീഷണിയിലാണ്. 10 വർഷങ്ങൾക്ക് മുമ്പ് 100 ഓളം കാളകൾ ഉണ്ടായിരുന്നിടത്തു തമിഴ്‌നാട്ടിൽ ഇപ്പോൾ ആകെ അവശേഷിക്കുന്നത് 40 ഓളം കങ്കായം കാളകളാണ്. തനത് കാലിവംശങ്ങളെ മനഃപൂർവം നശിപ്പിച്ചു ജെല്ലിക്കെട്ട് ഇല്ലാതാക്കാനാണ് വിദേശത്തുനിന്നും പശുക്കളെ സർക്കാർ ഇറക്കുമതി ചെയ്യുന്നതെന്ന പ്രമുഖ തമിഴ് നടി ഖുശ്ബുവിന്റെ വാക്കുകളാണ്(അഭിമുഖം ദി ന്യൂസ് ഹവർ 9) സ്വിസ്സ് മാധ്യമങ്ങൾ എടുത്തുകാട്ടുന്നത്.
പശുക്കളെ ആദരിക്കാൻ ഗ്രാമങ്ങൾ തോറും സൗന്ദര്യ മത്സരങ്ങൾ സംഘടിപ്പിക്കുന്ന, ഒരു ഫാമിൽ നിന്നും അടുത്ത ഫാമിലേക്കു കാലിക്കൂട്ടങ്ങൾ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ ഒതുക്കി ക്ഷമയോടെ കാത്തു നിൽക്കുന്ന, ഗോക്കളെ ഒരു വികാരമായി കാണുന്ന സ്വിറ്റസർലൻഡുകാർ, ഇവിടെ നിന്നും തമിഴ്നാടിനു പോയ 60 ജേഴ്സി പശുക്കളുടെ ഭാവിൽ എന്തായാലും ഇപ്പോൾ നല്ല ആകാംക്ഷയിലാണ്.