ബറാക് ഒബാമയുടെ മധ്യപൂർവേഷ്യൻ നയത്തിന്റെ വിമര്‍ശകനായ ജനറല്‍ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതാണു തീരുമാനം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം സിൻസിനാറ്റിയിലേക്കു നടത്തിയ പ്രഥമ സന്ദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് അറുപത്താറുകാരനായ ജനറൽ ജയിംസ് മാറ്റിസ്.
ലഫ്. ജനറൽ മൈക്കിൾ ഫ്ലിൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മൈക്ക് പോംപിയോ സിഐഎ ഡയറക്ടറുമായുള്ള ട്രംപിന്റെ ദേശീയ സുരക്ഷാ ടീമിലെ പുതിയ അംഗമാണ് ജനറൽ ജയിംസ് മാറ്റിസ്. സൈനിക വൃത്തങ്ങളിൽ ‘മാഡ് ഡോഗ്’ എന്ന വിളിപ്പേരിലാണ് ജനറൽ ജയിംസ് അറിയപ്പെടുന്നത്. ഇറാഖ് അധിനിവേശകാലത്ത് ഫല്ലൂജയിൽ നടന്ന കടുത്ത പോരാട്ടത്തിൽ യുഎസ് നാവികസേനയെ നയിച്ച ജനറൽ മാറ്റിസിന്റെ നേതൃപാടവം ഏറെ അഭിനന്ദനം നേടിയിരുന്നു.
അതേസമയം, സാന്റിയാഗോയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ ചില ആളുകളെ വെടിവയ്ക്കുന്നതു രസമുള്ള കാര്യമാണെന്ന തരത്തിൽ ജനറൽ ജയിംസ് നടത്തിയ പരാമർശം വിവാദവും വരുത്തിവച്ചിരുന്നു. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന അഭിപ്രായക്കാരനാണ് ജയിംസ് മാറ്റിസ്. സിറിയയിലെയും ഇറാഖിലെയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിനെതിരായ ഒബാമ ഭരണകൂടത്തിന്റെ ആദ്യകാല ചെറുത്തുനിൽപ്പിനെ നിശിതമായി വിമർശിച്ചിരുന്നയാളുമാണ് മാറ്റിസ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് മാറ്റിസ് ട്രംപുമായി പരിചയപ്പെടുന്നത്.
കടുത്ത നിലപാടു പുലർത്തുന്നവരാണ് ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥരെല്ലാം. എന്നാൽ ചില നയങ്ങളിൽ ട്രംപിന്റേതിൽനിന്നു ഭിന്നമാണ് മാറ്റിസിന്റെ നിലപാട്. റഷ്യയോടെ ട്രംപിനു മൃദുസമീപനമാണെങ്കിൽ മാറ്റിസ്സിനു കടുത്ത വിരോധമാണ്.