ബ്രിട്ടനിൽ ടെലിവിഷൻ കാണാൻ ലൈസൻസ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന പരാതിയിൽ നാലു ദിവസംകൊണ്ട് ഒപ്പിട്ടത് എഴുപതിനായിരത്തിലേറെ ആളുകൾ. ഒരുലക്ഷത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ചാൻ ഈ ആവശ്യം പാർലമെന്റിൽ ചർച്ചയാകും.
രാജ്യത്തെ എല്ലാ കുടുംബങ്ങളും വർഷംതോറും 145 പൗണ്ടിലധികം ചെലവഴിച്ചാണ് ടെലിവിഷൻ കാണാൻ ലൈസൻസ് എടുക്കുന്നത്. വികസ്വരരാഷ്ട്രങ്ങളിൽപോലും ഇല്ലാത്ത ഈ ലൈസൻസിങ് സംവിധാനത്തിലൂടെയാണ് ബിബിസി ഉൾപ്പെടെയുള്ള സർക്കാർ മാധ്യമങ്ങളുടെ നിലനിൽപ്.
ടെലിവിഷനിലൂടെയോ മറ്റ് ഇലക്ടോണിക് ഉപകരണങ്ങളിലൂടെയോ ബിബിസി ഉൾപ്പെടെയുള്ള ചാനലുകളുടെ സംപ്രേക്ഷണം ആസ്വദിക്കണമെങ്കിൽ ലൈസൻസ് അനിവാര്യമാണ്. നിയമപരമായ ബാധ്യതയായതിനാൽ ഇതു ലംഘിക്കുന്നവർക്ക് ആയിരം രൂപവരെ പിഴയും, പിഴയൊടുക്കാതിരുന്നാൽ മൂന്നുമാസം വരെ ജയിൽശിക്ഷയും ലഭിക്കാം. പിഴയ്ക്കൊപ്പം കോടതിച്ചെലവും ഉപഭോക്താക്കൾ നൽകണം.
ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിവസങ്ങൾക്കുമുമ്പ് ബ്രിട്ടീഷ് പാർലമെന്റിന്റെ വെബ്സൈറ്റിലെ പെറ്റീഷൻസ് വിഭാഗത്തിൽ ആഡം ഫിഷർ എന്നയാൾ പരാതി റജിസ്റ്റർ ചെയ്തത്. ഇങ്ങനെ റജിസ്റ്റർ ചെയ്യുന്ന പരാതികളിന്മേൽ ഒരു ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ടാൽ ഈ വിഷയം പാർലമെന്റിൽ ചർച്ചയ്ക്ക് എടുക്കണമെന്നാണു ചട്ടം. ഇപ്പോൾതന്നെ എഴുപതിനായിരത്തോളം പേർ ഒപ്പിട്ട പരാതി പെറ്റീഷൻസ് കമ്മിറ്റി പൊതുസഭയിൽ ചർച്ചയ്ക്കായി പരിഗണിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത്തരത്തിൽ വൻ പൊതുജന പങ്കാളിത്തത്തോടെ ഉയർന്നുവന്ന പല പരാതികളും പാർലമെന്റ് ചർച്ചചെയ്യുകയും അവയ്ക്ക് പരിഹാരം ഉണ്ടാകുകയും ചെയ്ത ചരിത്രമുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞയാഴ്ച വൻ ജനപിന്തുണ ലഭിച്ച പരാതിയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായുള്ളത്. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസ വിലക്ക് ഏർപ്പെടുത്തിയ ട്രംപിനെ ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൽനിന്നും വിലക്കണമെന്നതായിരുന്നു ഇത്. ഇതിന്മേൽ ദിവസങ്ങൾക്കുള്ളിൽ ഒപ്പിട്ടത് ദശലക്ഷങ്ങളാണ്. ഈ പരാതി ഈ മാസം അവസാനം പാർലമെന്റ് ചർച്ചചെയ്യും. ചർച്ചയ്ക്കു മുമ്പേതന്നെ ട്രംപിനെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ ക്ഷണിക്കില്ലെന്ന് സ്പീക്കർ ജോൺ ബെർക്കോവ് പറയാനുണ്ടായ സാഹചര്യംപോലും ഈ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു.