മൊസൂൾ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള സഖ്യസേനയുടെ പോരാട്ടം ശക്തമായി തുടരുന്നതിനിടെ, എന്തുവിലകൊടുത്തും നഗരം നിലനിർത്താനുള്ള ശ്രമത്തിലാണ് ഐഎസ് ഭീകരർ എന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. 10 വയസിനുതാഴെ മാത്രം പ്രായമുള്ള കുട്ടികളെ പോലും സഖ്യസേനയെ എതിരിടാൻ ഐഎസ് ഭീകരർ ഉപയോഗിക്കുന്നതായി ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
സഖ്യസേന നഗരത്തിലേക്ക് പ്രവേശിക്കുന്നതു തടയാൻ നഗര കവാടങ്ങളിൽ ഐഎസ് ഭീകരർ വൻപ്രതിരോധ സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നതും ചിത്രങ്ങളിലുണ്ട്. മാത്രമല്ല, നഗരത്തിലെ തന്ത്രപ്രധാനമായ നിരത്തുകളെല്ലാം തന്നെ ഭീകരർ അടച്ചു. ഇറാഖി സേനയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി നഗരത്തിന്റെ ചില ഭാഗങ്ങൾ ഭീകരർതന്നെ തകർത്തുകളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇറാഖിസേനയുടെ മുന്നേറ്റം വ്യക്തമായി മനസിലാക്കുന്നതിനും തിരിച്ചടിക്കുന്നതിനുമാണിത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന ചിലയിടങ്ങളിൽ വൻ ഗർത്തങ്ങളാണ് ഭീകരർ ഒരുക്കിയിരിക്കുന്നതെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.
എണ്ണപ്പാടങ്ങൾക്ക് തീയിട്ട് വൻ അഗ്നിഗോളവും ക്രമാതീതമായ തോതിൽ പുകയും സൃഷ്ടിച്ച് സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമവും ഐഎസ് ഭീകരർ നടത്തുന്നുണ്ട്. നഗരത്തിൽ അവശേഷിക്കുന്ന ആളുകളെല്ലാം പുകനിറഞ്ഞ അന്തരീക്ഷത്തിൽ അതിജീവനത്തിന് കഷ്ടപ്പെടുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് ഭീകരർ തീയിട്ടതോടെ ശുദ്ധജലവും ഇവർക്ക് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.
സഖ്യസേന നടത്തുന്ന തിരിച്ചടിയെ തുടർന്ന് ഭീകരർ നഗരത്തിലെങ്ങും കൂട്ടക്കൊലകൾ നടത്തുന്നതായും റിപ്പോർട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ മൊസൂളിനു ചുറ്റുപാടുള്ള പ്രദേശങ്ങളിൽ ഐഎസ് ഭീകരർ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഇറാഖിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരായ 180 പേരും ഉൾപ്പെടുന്നതായി യുഎൻ വക്താവ് രവിന ഷംദാസാനി പറഞ്ഞു.
മനംമാറി രക്ഷപ്പെടാൻ ശ്രമിക്കുന്ന സഹപ്രവർത്തകരെയും അവർ വെറുതെവിടുന്നില്ല. ഐഎസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 50ൽ അധികം സഹപ്രവർത്തകരെയും ഭീകരർ അടുത്തിടെ കൊലപ്പെടുത്തി. വ്യോമാക്രമണങ്ങൾക്കെതിരെ മനുഷ്യകവചമായി ഉപയോഗിക്കാൻ ഹമാം അൽ അലിലി പട്ടണത്തിൽ നിന്ന് 1600 പേരെ ഐഎസ് ഭീകരർ തൽ അഫാറിൽ എത്തിച്ചിട്ടുണ്ട്. കുറച്ചുപേരെ സിറിയയിലേക്കും കൊണ്ടുപോയിരിക്കാമെന്നു കരുതുന്നു. ബുധനാഴ്ച 150 കുടുംബങ്ങളെ ഹമാം അൽ അലിലിയിൽ നിന്നു മൊസൂളിലേക്കും കൊണ്ടുപോയിരുന്നു.
സംഘടനയുടെ ആള്‍ബലം കുറഞ്ഞുതുടങ്ങിയതോടെ 10 വയസിനു താഴെയുള്ള കൊച്ചുകുട്ടികളെപ്പോലും യുദ്ധമുഖത്തേക്ക് നിയോഗിക്കുകയാണ് ഐഎസ്. കുട്ടിപ്പോരാളികളായി ഉപയോഗിക്കാൻ ഹമാം അൽ അലിലിയിൽ നിന്ന് ഒൻപതു വയസ്സിനു മേലെയുള്ള ആൺകുട്ടികളെ ഭീകരർ കൊണ്ടുപോകുന്നുണ്ട്. കുട്ടികളെ കൈമാറണമെന്ന് ഇവിടത്തെ കുടുംബങ്ങളോടു ഭീകരർ ആവശ്യപ്പെട്ടു.
നാനൂറിലധികം കുർദിഷ്, യസീദി, ഷിയ സ്ത്രീകളെ ഐഎസ് ഭീകരർ തടങ്കലിൽ വച്ചിട്ടുണ്ട്. ഇരുനൂറോളം പേരെ മൊസൂൾ നഗരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്നു കരുതുന്നു. ഇതേസമയം, ഐഎസ് ഭീകരർ നിയന്ത്രണം അവകാശപ്പെടുന്ന മൊസൂളിന്റെ ഉൾപ്രദേശങ്ങളിലേക്കും ഇറാഖ് സേന കടന്നതായി റിപ്പോർട്ടുകളുണ്ട്. മൊസൂളിനോടു ചേർന്നുള്ള ആറു ജില്ലകൾ സേന പിടിച്ചെടുത്തു.