ഉറ്റതോഴി അഴിമതിയാരോപണങ്ങളിൽ കുടുങ്ങിയതോടെ ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈ (64) ഭരണപ്രതിസന്ധിയിൽ. പ്രസിഡന്റുമായുള്ള സൗഹൃദത്തിന്റെ മറവിൽ ഭരണത്തിൽ വഴിവിട്ട സ്വാധീനംചെലുത്തി വിവാദത്തിലായ ചോയി സൂൻ സിൽ (60) തിങ്കളാഴ്ച അറസ്റ്റിലായി. പ്രസിഡന്റുമായുള്ള അടുപ്പം മുതലാക്കി ചോയി അതീവ രഹസ്യരേഖകൾ വരെ പരിശോധിച്ചതായും സന്നദ്ധസംഘടനകൾ വഴി അവിഹിത സ്വത്തു സമ്പാദിച്ചതായും ആരോപണമുണ്ട്.
ചോയിയുടെ ഇടപെടലുകൾ വിവാദമായതോടെ പ്രസിഡന്റിനെതിരെ കടുത്ത ജനവികാരം ഉയർന്നിരുന്നു. ആരോപണങ്ങളെ തുടർന്ന് ഒരാഴ്ചയ്ക്കിടെ പാർക്കിന്റെ എട്ടു മുതിർന്ന സഹായികളാണു രാജി സമർപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു സോളിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു.
ഞായറാഴ്ച വൈകിട്ടോടെയാണു ജർമനിയിൽനിന്നു ചോയി സോളിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ അക്രമാസക്തരായ പ്രതിഷേധക്കാരിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അവർ തിങ്കളാഴ്ച അറസ്റ്റിലായി. അറസ്റ്റിലായ ചോയിയെ പ്രോസിക്യൂട്ടറുടെ ഓഫിസിൽ ഹാജരാക്കിയത് തടവുപുള്ളിയുടെ വേഷത്തിൽ വിലങ്ങുവച്ചാണ്.
രണ്ടുദിവസമായി ഇവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. അടുത്ത ബന്ധുക്കളാരുമില്ലാത്ത പ്രസിഡന്റിനുമേൽ അമിത സ്വാധീനമുള്ള ചോയിക്ക് ഔദ്യോഗിക പദവിയൊന്നുമില്ല. അതേസമയം, ചോയിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സോളിലെ സുപ്രീം പ്രോസിക്യൂട്ടേഴ്സ് ഓഫിസ് കെട്ടിടത്തിന്റെ മുൻകവാടം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
ചോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ എട്ടു ബാങ്കുകളോടു രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പ്രസംഗത്തിന്റെ കരടുകൾ മാത്രമാണു ചോയിക്കു നൽകാറുണ്ടായിരുന്നതെന്നും സർക്കാർ കാര്യങ്ങളിൽ അവർ ഇടപെട്ടിട്ടില്ലെന്നും പ്രസിഡന്റ് പാർക് പറഞ്ഞു. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയതിൽ അവർ മാപ്പപേക്ഷ നടത്തി.
ദുരൂഹത നിറഞ്ഞ സൗഹൃദം ചോയിയും പാർക്കും ബാല്യകാല സുഹൃത്തുക്കളാണ്. 35 വർഷത്തിലേറെ നീണ്ട സൗഹൃദത്തിൽ ഒട്ടേറെ ദുരൂഹതകളുണ്ടെങ്കിലും പരസ്യവിവാദമാകുന്നത് ഇപ്പോൾ. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയുടെ പിതാവ് പാർക് ചുങ് ഹീ 1961 മുതൽ 18 വർഷം ദക്ഷിണ കൊറിയ ഭരിച്ചു.
1979ൽ കൊറിയൻ ചാരസംഘടനാ മേധാവിയുടെ വെടിയേറ്റു മരിച്ചു. അഞ്ചു വർഷത്തിനുശേഷം മാതാവും വെടിയേറ്റു മരിച്ചു. വിവാദ നായികയായ ചോയിയുടെ പിതാവ് ചോയി തായി മിൻ, തീവ്രാശയക്കാരനായ പാസ്റ്ററും പാർക്കിന്റെ പിതാവിന്റെ അടുത്ത സുഹൃത്തുമായിരുന്നു. ഈ സൗഹൃദവും അക്കാലത്തു വിവാദമുണ്ടാക്കിയിരുന്നു.