വാഷിങ്ടൻ ∙ എച്ച്1 ബി തൊഴിൽ വീസയുടെ ദുരുപയോഗം തടയാനുള്ള ബിൽ യുഎസ് കോൺഗ്രസിൽ വീണ്ടും അവതരിപ്പിച്ചു. വിദേശത്തുനിന്നു നിയമിക്കപ്പെടുന്നവർക്കു യുഎസിൽ ഇപ്പോഴുള്ള ശമ്പളംതന്നെ നൽകുന്നതിനും ഇത്തരക്കാർക്കു ബിരുദാനന്തര ബിരുദത്തിനു നൽകിയിരുന്ന ഇളവ് ഒഴിവാക്കുന്നതിനുമുള്ള ‘പ്രൊട്ടക്റ്റ് ആൻഡ് ഗ്രോ അമേരിക്കൻ ജോബ്സ് ആക്ട്’ ആണ് സഭയിൽ വീണ്ടുമെത്തിയത്. അതിവൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ രാജ്യത്തുനിന്നുള്ള ആളുകൾ ലഭ്യമല്ലാത്തപ്പോൾ മാത്രം അത്തരക്കാരെ പുറത്തു നിയമിക്കുന്നുവെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഐടി പ്രഫഷനലുകൾ ഉൾപ്പെടെയുള്ള വിദഗ്ധരെ നിയമിക്കുമ്പോൾ അമേരിക്കയിൽനിന്നുള്ളവർ ഒഴിവാക്കപ്പെടുന്നതു തടയുവാനും ബിൽ ലക്ഷ്യമിടുന്നു. വിദേശത്തുനിന്നു നിയമിക്കപ്പെടുന്നവർക്ക് ഇനി നിലവിലുള്ള ശമ്പളംതന്നെ നൽകുന്നതോടെ കുറഞ്ഞ ശമ്പളം നൽകി കമ്പനികൾ ലാഭമെടുക്കുന്നതു തടയാനാകും. കുറഞ്ഞ ശമ്പളം ഇനി പ്രതിവർഷം ഒരുലക്ഷം ഡോളർ (68 ലക്ഷം ഇന്ത്യൻ രൂപ) ആയിരിക്കും. ഇപ്പോൾ നൽകുന്നത് 60,000 ഡോളർ (40 ലക്ഷം രൂപ) മാത്രമാണ്. ലാഭമെടുക്കുന്നതിനു മാത്രമായി പുറത്തുനിന്ന് ആളെ നിയമിക്കുന്നതു തടയുന്നതിനും വിദഗ്ധരെ യഥാർഥത്തിൽ ആവശ്യമുള്ളവർക്കു ലോകത്തെവിടെനിന്നായാലും ഏറ്റവും മികച്ച പ്രതിഭകളെത്തന്നെ നിയമിക്കുന്നതിനും ഇനി സാധിക്കും.
ഡിസ്നി, സോകാൽ എഡിസൻ തുടങ്ങിയ കമ്പനികൾ അമേരിക്കക്കാരെ ഒഴിവാക്കി വിദേശികളെ കുറഞ്ഞ ശമ്പളത്തിൽ നിയമിച്ചിരുന്നു. ബിരുദാനന്തര ബിരുദക്കാർക്ക് ഇളവ് അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ ഒഴിവാക്കുന്നതാണു രണ്ടാമത്തെ നടപടി. ഈ ആനുകൂല്യം നേടുന്നതിനുവേണ്ടി ഉദ്യോഗാർഥികൾ തരംതാണ ഉന്നത ബിരുദങ്ങൾ സമ്പാദിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വീസ ദുരുപയോഗം തടയുന്നതിനുള്ള ബിൽ കലിഫോർണിയയിൽനിന്നുള്ള ജനപ്രതിനിധികളായ ഡാറൽ ഇസ്സയും സ്കോട്ട് പീറ്റേഴ്സും ചേർന്നാണ് അവതരിപ്പിച്ചത്. മുൻപ് ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. താൻ സ്ഥാനമേറ്റെടുത്താൽ ആദ്യം ചെയ്യേണ്ട നടപടികളിലൊന്നായാണു ട്രംപ് തൊഴിൽ വീസ പരിഷ്കരണത്തെ കണ്ടിരുന്നത്. പ്രത്യേക തൊഴിൽമേഖലകളിൽ ശാസ്‌ത്രജ്‌ഞർ, എൻജിനീയർമാർ തുടങ്ങി അതിവിദഗ്‌ധരായ വിദേശികൾക്കു യുഎസ് നൽകുന്ന തൊഴിൽ വീസയാണ് എച്ച്1 ബി വീസ.