വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ കുറാം ഗോത്രവർഗ ഏജൻസിയിൽപ്പെട്ട ഷിയ ഭൂരിപക്ഷപ്രദേശമായ പരാചിനാറിലെ പച്ചക്കറിച്ചന്തയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു.
പത്തിലധികം പേർ അതീവ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‌രികെ താലിബാൻ ഏറ്റെടുത്തു. പച്ചക്കറി കൂടയിൽ വച്ചിരുന്ന സ്ഫോടക വസ്തു രാവിലെ 8.50ന് ആണു പൊട്ടിയത്. ലേല സമയമായിരുന്നതിനാൽ ചന്തയിൽ ജനത്തിരക്ക് ഏറെയായിരുന്നു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഷ്കറെ ജാങ്‌വി മേധാവി അസിഫ് ചോട്ടുവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഇതെന്നു വക്താവ് ഉമർ ഖുറാസാനി പറഞ്ഞു. മുപ്പതുലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന അസിഫിനെയും മൂന്നു സഹായികളെയും ലഹോറിൽ ചെവ്വാഴ്ച ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു.