റഷ്യ ആക്രമിച്ചാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പൗരന്മാര്‍ക്ക് 75 പേജുള്ള പുസ്തകത്തിലൂടെ വിവരിച്ചുകൊടുക്കുകയാണ് അയല്‍രാജ്യമായ ലിത്വാനിയ. യുദ്ധത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ അടങ്ങിയ 30,000 പുസ്തകങ്ങളാണ് ലിത്വാനിയ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരിക്കുന്നത്.
റഷ്യന്‍ ടാങ്കുകളെ എങ്ങനെ ഒറ്റ നോട്ടത്തില്‍ മനസിലാക്കാം എന്നു തുടങ്ങി യുദ്ധകാലത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ വരെ വിശദമായി മുപ്പത് ലക്ഷം പൗരന്മാര്‍ക്കു വേണ്ടി വിതരണം ചെയ്ത പുസ്തകത്തിലുണ്ട്. അതിജീവനമാര്‍ഗങ്ങളില്‍ പലതും ഒറ്റനോട്ടത്തില്‍ വിചിത്രമെന്ന് തോന്നുന്നവയാണ്. ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനു ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
നാറ്റോ സഖ്യരാജ്യങ്ങളായ പോളണ്ടിന്റേയും ലിത്വാനിയയുടേയും അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യ ആണവ വാഹകശേഷിയുള്ള ഇസ്‌കന്‍ഡെര്‍ മിസൈലുകള്‍ സ്ഥാപിച്ചതോടെയാണ് മേഖലയില്‍ ഒടുവിലായി യുദ്ധഭീതി ഉയര്‍ന്നത്. ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക് ആവശ്യമായ സൈനിക സഹായം നല്‍കാന്‍ നാറ്റോ രാജ്യങ്ങള്‍ ജൂലൈയില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നുള്ള 600 സൈനികര്‍ ലിത്വാനിയയില്‍ എത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് റഷ്യ അയല്‍രാജ്യമായ ഉക്രൈനില്‍ നടത്തിയ അധിനിവേശമാണ് ലിത്വാനിയയെ ഇത്തരം മുന്‍കരുതലുകള്‍ക്ക് പ്രേരിപ്പിക്കുന്നത്. ലിത്വാനിയക്കാര്‍ക്കിടയില്‍ വിതരണം ചെയ്ത പുസ്തകത്തില്‍ എങ്ങനെയാണ് തണുപ്പുകാലത്തെ അതിജീവിക്കുകയെന്നും ദിശ കണ്ടെത്തുന്നതിന് കോമ്പസും പ്രദേശങ്ങളെക്കുറിച്ചറിയുന്നതിന് ഭൂപടവും എങ്ങനെ ഉപയോഗിക്കാമെന്നും പറയുന്നുണ്ട്.
റഷ്യ ഉപയോഗിക്കുന്ന യുദ്ധ ടാങ്ക്, തോക്കുകള്‍, മൈന്‍, വെടിയുണ്ടകള്‍, ഗ്രെനേഡ്, റോക്കറ്റ് തുടങ്ങി ആയുധങ്ങളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളും നല്‍കിയിട്ടുണ്ട്. ഇനി റഷ്യന്‍ അധിനിവേശം യാഥാര്‍ഥ്യമായാല്‍ എങ്ങനെ റഷ്യക്കാരില്‍ നിന്നും ചാരപ്പണിയിലൂടെ ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തണമെന്നു പോലും അതിജീവന പുസ്തകം പറയുന്നു. റഷ്യ തങ്ങളുടെ രാജ്യത്ത് അധിനിവേശം നടത്തിയാല്‍ ആ സാഹചര്യത്തെ യാഥാര്‍ഥ്യ ബോധത്തോടെ നേരിടാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിനാണ് ഈ കൈപ്പുസ്തകം നല്‍കിയതെന്നാണ് ലിത്വാനിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
മെഡിറ്ററേനിയന്‍, ബാള്‍ട്ടിക് സമുദ്രഭാഗങ്ങളിലേക്ക് തങ്ങളുടെ യുദ്ധക്കപ്പലുകള്‍ റഷ്യ നീക്കിയതോടെയാണ് മേഖലയില്‍ അസ്വസ്ഥത ആരംഭിച്ചത്. ഇതിനൊപ്പമായിരുന്നു പോളണ്ടിന്റേയും ലിത്വാനിയയുടേയും അതിര്‍ത്തിയോടു ചേര്‍ന്ന് ആണവശേഷിയുള്ള മിസൈലുകള്‍ സ്ഥാപിച്ചത്. ഇതോടെയാണ് എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് തുടങ്ങിയ സഖ്യരാജ്യങ്ങളിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ നാറ്റോ തീരുമാനിച്ചത്. അതേസമയം ഒരു രാജ്യത്തേയും ആക്രമിക്കുക റഷ്യയുടെ അജണ്ടയിലുള്ള കാര്യമല്ലെന്നാണ് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയത്.