ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാം (45) മലേഷ്യയിൽ വധിക്കപ്പെട്ടതായി ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്വാലലംപുർ വിമാനത്താവളത്തിൽ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികൾ വിഷസൂചികൾ ഉപയോഗിച്ചു തിങ്കളാഴ്ച നാമിനെ കൊലപ്പെടുത്തിയെന്നാണു റിപ്പോർട്ട്. കൃത്യത്തിനുശേഷം രണ്ടു യുവതികളും ടാക്സിയിൽ രക്ഷപ്പെട്ടതായും ദക്ഷിണ കൊറിയൻ ടിവി പറയുന്നു.
എന്നാൽ, നാമിന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലേഷ്യൻ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ അവശനിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് മലേഷ്യൻ പൊലീസ് വ്യക്തമാക്കിയത്.
ഉത്തര കൊറിയൻ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം. അനന്തരാവകാശിയാകുമെന്ന് ഒരിക്കൽ കരുതിയിരുന്നുവെങ്കിലും 2001ൽ വ്യാജ പാസ്പോർട്ടിൽ ജപ്പാനിൽ പോകാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തോടെ അനഭിമതനായി.
പിതാവിന്റെ മരണശേഷം നാമിന്റെ അർധ സഹോദരൻ കിം ജോങ് ഉൻ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്. നാമുമായി അടുപ്പത്തിലായിരുന്ന അമ്മാവൻ ചാങ് സോങ് തേയിയെ 2013 ഡിസംബറിൽ കിം ജോങ് ഉൻ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചു.
ഉത്തര കൊറിയൻ ഭരണകൂടവുമായി അകന്ന നാം ചൈനയുടെ പ്രവിശ്യയായ മക്കാവുവിൽ പ്രവാസത്തിലായിരുന്നു. രാജ്യാന്തര ഉപരോധം അവഗണിച്ച് അണ്വായുധ–മിസൈൽ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയിൽ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും വധശിക്ഷയ്ക്കു വിധിക്കുന്നതു പതിവാണ്.