അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾക്കെതിരെ സിലിക്കൻവാലിയിൽ പ്രതിഷേധം കത്തുന്നു. ട്രംപിന്റെ നടപടികൾക്കെതിരെ ശക്തമായി പോരാടാൻ ടെക്കികൾ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റിലെ ആയിരക്കണക്കിനു ജീവനക്കാർ പ്രതിഷേധവുമായി പുറത്തിറങ്ങി. കൂടെ ഇന്ത്യൻ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും, മേധാവി സെർഗി ബ്രൈനും ജീവനക്കാർക്കൊപ്പം ചേർന്നു. ട്രംപിനെതിരെ പ്രതിഷേധത്തിന്റെ യുദ്ധപ്രഖ്യാപനമാണ് ടെക്കികൾ നടത്തിയത്.
പ്രതിഷേധവുമായി പുറത്തിറങ്ങിയ സുന്ദർ പിച്ചൈ രൂക്ഷമായ ഭാഷയിലാണ് ട്രംപിന്റെ നടപടികളെ വിമർശിച്ചത്. ആറു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കു വന്നാൽ സിലിക്കൻവാലിയിലെ കമ്പനികളെയെല്ലാം ബാധിക്കും. മിക്ക കമ്പനികളുടെയും വാണിജ്യ താൽപര്യങ്ങളെ കാര്യമായ ബാധിക്കും.
ആൽഫബറ്റിന്റെ എട്ടു ഓഫീസുകളിലെ 2,000 ജീവനാരാണ് പുറത്തിറങ്ങി രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചത്. ഗൂഗിളിന്റെ പ്രൊഡക്ട് മാനേജർ ഇറാനിയൻ വംശജയായ സൗഫിയും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇവർ 15 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ദുഃഖവും അടങ്ങാത്ത രോഷത്തോടെയുമാണ് ഓരോ ഗൂഗിൾ പ്രതിനിധിയെയും കാണാൻ കഴിഞ്ഞത്. ഗൂഗിളിൽ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നു എന്നാണ് ഓരോ ജീവനക്കാരനും പ്രതിഷേധ ഫോട്ടോയ്ക്കൊപ്പം ട്വീറ്റ് ചെയ്തത്. വിമാനത്താവളത്തിനു മുന്നിൽ ഗൂഗിൾ മേധാവി സെർഗി നടത്തിയ പ്രതിഷേധ പ്രസംഗത്തിനു വൻ കയ്യടിയാണ് ലഭിച്ചത്. സോവിയറ്റ് യൂണിയൻ വംശജനായ താൻ ആറാം വയസ്സിലാണ് അമേരിക്കയിൽ എത്തിയതെന്നും ഇപ്പോഴത്തെ ട്രംപിന്റെ നടപടിയിൽ അഭയാർഥിയായ തനിക്കും കുടുംബത്തിനു ഏറെ ദുഃഖമുണ്ടെന്നും വിമാനത്താവളത്തിൽ പ്രതിഷേധിക്കാൻ എത്തിയവരോടു സെർഗി പറഞ്ഞു.