ഒടുവിൽ ബന സുരക്ഷിതയായി. യുദ്ധം ഛിന്നഭിന്നമാക്കിയ സിറിയയിലെ അലപ്പോ നഗരത്തിൽ നിന്ന് ബനയെയും കുടുംബത്തെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളെയാണ് ബന അൽ അബദ് എന്ന ഏഴുവയസുകാരി വേദനിപ്പിച്ചത്. അലപ്പോ നഗരം ബോംബുവർഷത്തിൽ തകരുന്നതിന്റെ ചിത്രങ്ങൾ ഓരോ ദിവസവും ബന തന്റെ ട്വിറ്റർ അക്കൗണ്ടുവഴി ലോകത്തെ അറിയിച്ചു.
യുദ്ധക്കെടുതിയിൽ നരകിക്കുന്ന അലപ്പോ നഗരത്തിലെ പതിനായിരങ്ങളുടെ പ്രതിനിധിയായി അവൾ മാറി. എന്നാൽ ഇതെല്ലാം വെറും ദുഷ്പ്രചാരണം ആണെന്നാണ് പ്രസിഡന്റ് ബഷർ അൽ അസദ് ഭരണകൂടം വിശദീകരിച്ചത്. ബനയ്ക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്ന് ആശങ്കപ്പെടുകയായിരുന്നു ലോകമെമ്പാടുമുള്ളവർ. തുർക്കി ആസ്ഥാനമായ ഒരു സംഘടനയാണ് ബനയെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മുൻകൈയെടുത്തത്. റഷിദിൻ മേഖലയിലാണ് ഇപ്പോൾ ബന. തുർക്കി അതിർത്തിയിലെ കൂടുതൽ സുരക്ഷിതമായ ഇദ്‌ലിബിലേക്ക് മാറ്റും. മൂന്നുലക്ഷത്തോളം ആളുകൾ സിറിയയിൽ കൊല്ലപ്പെട്ടതിൽ പതിനയ്യായിരത്തോളം പേർ കുട്ടികളാണ്.
അലപ്പോയിൽ നിന്ന് പോകും മുമ്പ് ബനയും അമ്മ ഫാത്തിമയും ചേർന്ന് അവസാന ട്വിറ്റർ സന്ദേശമയച്ചത് തുർക്കി പ്രസിഡന്റിനായിരുന്നു. ദയവായി എത്രയും വേഗം വെടിനിർത്തൽ നടപ്പിൽ വരുത്തണേ എന്ന അപേക്ഷ.