ബ്രസീൽ പ്രസിഡന്റ് മിഷേൽ ടെമർ ഔദ്യോഗിക വസതിയിൽനിന്നു താമസം മാറ്റി. ഔദ്യോഗിക വസതിയായ അൽവൊരഡ കൊട്ടാരത്തിൽ പ്രേതബാധയെത്തുടർന്നാണിതെന്നു പ്രസിഡന്റ് പറയുന്നു. വൈസ് പ്രസിഡന്റുമാർക്കായി ഒരുക്കിയിട്ടുള്ള വസതിയിലേക്കാണു കുടുംബ സമേതം ടെമർ താമസം മാറ്റിയത്.
ചരിത്ര പ്രസിദ്ധമായ അൽവൊരഡ കൊട്ടാരത്തിൽ എത്തിയതു മുതൽ തനിക്കു സ്വസ്ഥമായി ഒരുപോള കണ്ണടയ്ക്കാൻ പറ്റിയിട്ടില്ലെന്നു പ്രസിഡന്റ് പറയുന്നു. ഇവിടുത്തെ അന്തരീക്ഷം അത്ര നല്ലതല്ല. തനിക്കു മാത്രമല്ല ഭാര്യയ്ക്കും നിരവധി ദുരനുഭവങ്ങൾ ഇവിടെവച്ചുണ്ടായി. ജീവൻ പണയംവച്ച് കൊട്ടാരത്തിന്റെ ആഢംബരം അനുഭവിക്കേണ്ട - പ്രസിഡന്റ് പറയുന്നു. അതുകൊണ്ടാണ് മുൻ സൗന്ദര്യ റാണികൂടിയായ ഭാര്യയെയും ഏഴു വയസുകാരനായ മകനെയും കൂട്ടി അദ്ദേഹം സ്ഥലംവിട്ടതെന്നും ബ്രസീലിയൻ വീക്ക്‌ലി റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലിലെ പ്രശസ്ത ആർക്കിടെക്റ്റ് ഓസ്കർ നെയ്മർ രൂപകൽപ്പന ചെയ്തതാണ് അൽവൊരഡ കൊട്ടാരം. വലിയ സ്വിമ്മിങ് പൂളും ഫുട്ബോൾ മൈതാനവും ചാപ്പലും മെഡിക്കൽ സെന്ററും വിശാലമായ പുൽത്തകിടിയുമുള്ള ഈ പ്രൗഢ സൗധത്തിൽ താമസിക്കുകയെന്നത് ആ നാട്ടിലെ ഏതൊരാളുടേയും സ്വപ്നമാണ്. എന്നാൽ ഇവിടെ താമസിക്കാൻ യോഗമുണ്ടായ െടമറിനാണു പ്രേതശല്യത്തെത്തുടർന്ന് ഇവിടം വിട്ട് ഓടേണ്ടിവന്നിരിക്കുന്നത്.
കൊട്ടാരത്തിനുള്ളിൽ ദുരനുഭവങ്ങളുണ്ടായതിനെത്തുടർന്ന് ടെമറിന്റെ ഭാര്യ മാർഷെല പുരോഹിതനെ കൊണ്ടുവന്ന് പ്രേതങ്ങളെ ഓടിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു.