239 യാത്രക്കാരുമായി മലേഷ്യൻ വിമാനം കാണാതായിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും വാര്‍ത്തകളും ദുരൂഹതകളും തുടരുകയാണ്. വിമാനത്തിന് എന്തുസംഭവിച്ചെന്ന് കണ്ടെത്താനാവും എന്നുതന്നെയാണ് യാത്രക്കാരുടെ ബന്ധുക്കളും മലേഷ്യയും ഇപ്പോഴും കരുതുന്നത്.
അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം MH370 യെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിരവധി ഉണ്ടായിരുന്നു. കാണാതായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വിമാനം എവിടെ എന്ന ചോദ്യത്തിന് ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം നല്‍കാനായിട്ടില്ല. 2014 മാര്‍ച്ച് എട്ടിന് പറന്നുയര്‍ന്ന ആ വിമാനത്തിന്റെ തിരോധാനം ഇന്നും പ്രഹേളികയായി തുടരുന്നു.
ഏറ്റവും അവസാനമായി വന്ന റിപ്പോർട്ട് പ്രകാരം വിമാനം തകരുന്ന സമയത്ത് ആരും നിയന്ത്രിച്ചിരുന്നില്ലെന്നതാണ്. എംഎച്ച് 370 മിനിറ്റിൽ 25,000 അടി വേഗത്തിൽ (മണിക്കൂറിൽ 457.2 കിലോമീറ്റർ) കടലിൽ പതിച്ചിരിക്കാമെന്നാണ് ഓസ്ടേലിയൻ ട്രാൻസ്പോർട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്.
അന്ത്യ നിമിഷങ്ങളിൽ വിമാനം ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നും അന്വേഷണ സംഘം വിലിയിരുത്തുന്നു. കണ്ടെടുത്ത വിമാനഭാഗങ്ങളിൽ വിമാനത്തിന്റെ വലതു ചിറക് പരിശോധിച്ചപ്പോഴാണ് ലാൻഡിങ്ങിനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നു വ്യക്തമായതെന്നാണ് ഇവർ വാദിക്കുന്നത്. അന്ത്യനിമിഷങ്ങളിൽ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു എന്നാണ് അനുമാനിക്കുന്നത്.
വിമാനത്തിൽ നിന്നു അവസാനമായി ലഭിച്ച ഉപഗ്രഹസന്ദേശം വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. വിമാനം പൈലറ്റ് തന്നെ തകർത്തതാകാമെന്ന് വരെ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇന്ധനം തീർന്ന് അതിവേഗത്തിൽ താഴേക്കു പതിച്ചെന്നാണ് പുതിയ നിരീക്ഷണ റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകളും കൂടുതൽ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. എന്തുകൊണ്ട് വിമാനം ആരും നിയന്ത്രിച്ചില്ല? ഇന്ധനം തീരാറായത് ൈപലറ്റ് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെ?
ആ കടുംകൈ പൈലറ്റ് ചെയ്യുമോ?
ഊഹാപോഹങ്ങള്‍ നിരവധിയുണ്ടെങ്കിലും രണ്ടു സാധ്യതകളാണ് പ്രധാനമായും സംഭവിച്ചിരിക്കാന്‍ ഇടയുള്ളതായി വിദഗ്ധര്‍ പറയുന്നത്. ഒന്നുകില്‍ പൈലറ്റ് തന്നെ വിമാനം ഹൈജാക്ക് ചെയ്ത് 238 യാത്രക്കാരുടെ ജീവന്‍ അപഹരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ഇടിച്ചു വീണിരിക്കാം. അല്ലെങ്കില്‍ വിമാനത്തിന്റെ യന്ത്രത്തകരാറു മൂലം അപകടം പിണഞ്ഞിരിക്കാം.
രണ്ടാമത്തെ സാധ്യതയ്ക്കാണ് മുന്‍തൂക്കം കൂടുതല്‍. അങ്ങനെയെങ്കില്‍ ഇതിന്റെ പൈലറ്റുമാര്‍ അസാമാന്യ മനോധൈര്യം കാണിച്ചിരിക്കണം. ജനസാന്ദ്രതയുള്ള കരപ്രദേശത്ത് വിമാനം വന്നുവീഴാതെ കടലില്‍ ചെന്നിറക്കി കരയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച വീരന്മാരായി അവരെ ചിത്രീകരിക്കേണ്ടി വരും. തിരിച്ചു പറന്നത് വിമാനം രക്ഷപ്പെടുത്താനുള്ള അവസാന നീക്കമായിരുന്നോ എന്നും ഊഹിക്കാവുന്നതാണ്.
ഈയൊരു സംഭവത്തോടെ മലേഷ്യയില്‍ പൈലറ്റുമാരോടുള്ള സമീപനം കുറച്ചുകൂടി സംശയപ്രദമായി എന്നും വേണമെങ്കില്‍ പറയാം. കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് 53കാരനായ സഹാരി ഷായെ പഴിചാരുന്നവര്‍ കുറവല്ല. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വിമാനം നശിപ്പിച്ച് കൂടെയുള്ള യാത്രക്കാരുടെ ജീവന്‍ കൂടി അപഹരിച്ചു കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നുവരെ വാദങ്ങളുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജർമൻവിംഗ്‌സ് 9525 വിമാനം അപകടത്തില്‍ പെട്ടിരുന്നു. ഫ്രഞ്ച് ആല്‍പ്‌സില്‍ ചെന്നിടിച്ചാണ് അത് നിന്നത്. ഇതിനുള്ളില്‍ ഫസ്റ്റ് ഓഫീസര്‍ ആയിരുന്ന ആണ്ട്രിയാസ് ല്യുബിറ്റ്‌സ് ക്യാപ്റ്റനെ കോക്പിറ്റില്‍ അടച്ചിടുകയും വിമാനത്തിന്റെ ഉയരക്രമീകരണ സംവിധാനങ്ങള്‍ മാറ്റുകയും ചെയ്തതാണ് അപകടത്തിനു കാരണമായത് എന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മാനസികമായ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായും അതിനായി ചികിത്സകള്‍ നടത്തി വന്നിരുന്നതായും തെളിഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു കണ്ടെത്തല്‍ MH370 യുടെ തിരോധാന അന്വേഷണങ്ങളില്‍ കണ്ടെത്താനായിട്ടില്ല.
1981 മുതല്‍ മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു ക്യാപ്റനായിരുന്ന സഹാരി ഷാ. 15 വര്‍ഷത്തോളം 777ന്റെ ക്യാപ്റ്റന്‍. ഷായെപ്പോലെ അനിതരസാധാരണമായ അനുഭവജ്ഞാനമുള്ളവര്‍ പൈലറ്റുമാർക്കിടയിൽ തന്നെ കുറവാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഫസ്റ്റ് ഓഫീസര്‍ 27 കാരനായ ഫാരിഖ് അബ് ഹാമിദ് ആയിരുന്നു. മറ്റൊരു വിമാനത്തിലെ പൈലറ്റുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്ന സമയത്താണ് കാണാതാകുന്നത്. രണ്ടുപേരുടെയും വ്യക്തിജീവിതത്തില്‍ തകരാറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
‘ഈ ലോകം അത്രമേൽ വലുതാണ്; കടൽ, വലിയൊരു കടങ്കഥയും’
ക്വാലലംപൂരിൽനിന്നു ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിലേക്കു പറന്ന വിമാനം എവിടെ പോയി ? സകല സന്നാഹങ്ങളുമായി അന്വേഷണത്തിലാണ് ലോകം. ബഹിരാകാശത്തും ചൊവ്വയിലും സൂക്ഷ്‌മാന്വേഷണങ്ങൾ നടത്താനുള്ള സാങ്കേതികവിദ്യ ആധുനികശാസ്‌ത്രം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ഈ ഭൂമിയിൽ തന്നെ ‘മറഞ്ഞ’ ഒരു വിമാനം കണ്ടെത്താൻ കഴിയുന്നില്ലേ? ഈ ചോദ്യത്തിന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാല എയറോസ്‌പേസ് എൻജിനീയറിങ് പ്രഫസർ മൈക്കൽ സ്‌മാർട് നൽകുന്ന ഉത്തരം ലളിതമാണ്: ‘ഈ ലോകം അത്രമേൽ വലുതാണ്; കടൽ, വലിയൊരു കടങ്കഥയും’.
ദുരന്തം വന്ന വഴി
∙ എപ്പോൾ: വിമാനത്തിൽനിന്നുള്ള സിഗ്നൽ അവസാനമായി റഡാറിൽ പതിഞ്ഞത്: 2014 മാർച്ച് എട്ട് ശനി, മലേഷ്യൻ സമയം പുലർച്ചെ 2.40ന്
∙ എവിടെ: ദക്ഷിണ ചൈനാക്കടലിനു മുകളിൽ, വിയറ്റ്‌നാം വ്യോമമേഖലയുടെ അതിർത്തിക്കടുത്ത്; ഭൂമിയിൽനിന്ന് 35,000 അടി (10.67 കിലോമീറ്റർ) ഉയരത്തിൽ; വേഗം മണിക്കൂറിൽ 872 കിലോമീറ്റർ.
∙ എങ്ങനെ: നാലു സാധ്യതകൾ
1 ഭീകരാക്രമണം
∙ മോഷ്‌ടിച്ച പാസ്‌പോർട്ടുമായി രണ്ടു പേർ വിമാനത്തിലുണ്ടായിരുന്നു. ഇറാനിൽ നിന്നു യഥാർഥ പാസ്‌പോർട്ടുമായി ഖത്തർ വഴി മലേഷ്യയിലെത്തിയ രണ്ടുപേരാണ് അവിടെനിന്നു മോഷ്‌ടിച്ച പാസ്‌പോർട്ടുമായി വിമാനത്തിൽ കയറിയത്. ഇവർ ബോംബ് സ്‌ഫോടനം നടത്തിയിരിക്കാം. ഇതേസമയം, മോഷ്‌ടിച്ച പാസ്‌പോർട്ടിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്ന സംഭവങ്ങൾ ഈ മേഖലയിൽ ധാരാളമുണ്ട്. ഭീകരാക്രമണ സൂചന ഇതുവരെ ഇല്ലെന്നാണ് ഇന്റർപോൾ മേധാവി അന്നു പറഞ്ഞത്.
∙ പൊട്ടിത്തെറി സംഭവിച്ചെങ്കിൽ ഉപഗ്രഹങ്ങൾ കാണാതെ പോകുമോ? അങ്ങനെ സംഭവിക്കാമെന്നു വിദഗ്‌ധർ. ഉപഗ്രഹങ്ങൾ ഭൂമിക്കു മുകളിൽ 300 കിലോമീറ്റർ മുതൽ 1500 കിലോമീറ്റർ വരെ ഉയരത്തിലാണ്. 10 കിലോമീറ്റർ ഉയരത്തിലൂടെ പറന്ന വിമാനവും അതു പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന തീഗോളവും ഉപഗ്രഹത്തിന്റെ ദൃഷ്‌ടിയിൽ പെടുമെന്ന് ഉറപ്പില്ല; യാദൃഛികമായി അങ്ങനെ സംഭവിച്ചേക്കാമെന്നു മാത്രം.
2 റാഞ്ചൽ
∙ അപ്രത്യക്ഷമാകുന്നതിനു മുൻപ് വിമാനത്തിന്റെ ദിശ മാറിയെന്നു സൂചനയുണ്ട്. പുലർച്ചെ 2.40ന് ആണ് വിമാനത്തിൽനിന്ന് വ്യോമയാന റഡാറിൽ അവസാന സിഗ്നൽ ലഭിച്ചത്. പിന്നീട് ഒരു മണിക്കൂർ വിമാനം പറന്നുവെന്നാണ് മലേഷ്യൻ നാവികസേന പുറത്തുവിട്ട വിവരം. യാത്രാവിമാനം പറക്കേണ്ടിയിരുന്ന ഉയരത്തിൽനിന്ന് ഒരു കിലോമീറ്റർ താഴെയായിരുന്നു ഇത്. അതിനാൽ, വ്യോമയാന റഡാറിൽ പതിഞ്ഞില്ല. വിമാനം റാഞ്ചുകയും മറ്റേതെങ്കിലും സ്‌ഥലത്തേക്കു തിരിച്ചുവിടുകയും ചെയ്‌തതാകാം എന്നതിന്റെ സൂചനയാണിത്. എന്നാൽ, വിമാനം റാഞ്ചപ്പെട്ടു എന്ന സന്ദേശം പൈലറ്റ് നൽകിയിട്ടില്ല.
3 കടലിൽ വീണു മുങ്ങി
∙ സാങ്കേതിക തകരാറ് സംഭവിച്ചതിനാൽ വിമാനം സമുദ്രോപരിതലത്തിൽ ഇറക്കാൻ ശ്രമിച്ചിരിക്കാം. (ഇങ്ങനെ ദുരന്തം വഴിമാറിയ ഒട്ടേറെ സംഭവങ്ങളുണ്ട് - യുഎസിൽ ഹഡ്‌സൺ നദിയിൽ ഇറങ്ങിയത് ഇത്തരം വിമാനമാണ്). എന്നാൽ, പൈലറ്റിന്റെ കണക്കുകൂട്ടലിനു വിപരീതമായി വിമാനം മൂക്കുകുത്തി വെള്ളത്തിൽ വീഴുകയും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുകയും ചെയ്‌തിരിക്കാം. വിമാനത്തിന്റെ ഒരു അവശിഷ്‌ടം പോലും ലഭിക്കാത്തത് ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. വിമാനവും യാത്രക്കാരും അതേപടി സമുദ്രത്തിന്റെ അടിത്തട്ടിൽ...! 27,000 ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽ വരെ തിരച്ചിൽ നടത്തിയിരുന്നു.
4 പൈലറ്റ്/സാങ്കേതിക പിഴവ്
∙ വിമാനത്തിനു ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചു; അല്ലെങ്കിൽ പൈലറ്റിനു തെറ്റുപറ്റി. ഇതു രണ്ടും സംഭവിക്കാം. അപകടത്തിൽപെട്ട വിമാനത്തിന്റെ ഒരു ചിറകിന് ചെറിയ തകരാറ് ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്‌തിരുന്നു. വിമാനത്തിനു സാങ്കേതിക തകരാർ സംഭവിച്ചാലും അപകടം പിണഞ്ഞാലും അപായസന്ദേശം ലഭിക്കേണ്ടതാണ്. അത്തരം ഒരു സന്ദേശം പോലും ലഭിക്കാത്തതും ദുരൂഹത കൂട്ടുന്നു.
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിൽ ഒന്നാണ്, അപകടത്തിൽ പെട്ട ബോയിങ് 777-200. രണ്ട് എൻജിനുകളും നിലച്ചുപോയാലും ആകാശത്തിലൂടെ 100 കിലോമീറ്റർ വരെ പറന്നൊഴുകാനും വെള്ളത്തിൽ ഇറങ്ങാനും സാധിക്കും. അപകടരഹിതമായ ചരിത്രമുള്ള, മികച്ച വ്യോമയാന കമ്പനികളിലൊന്നാണ് മലേഷ്യൻ എയർലൈൻസ്. പൈലറ്റ് ആകട്ടെ, 33 വർഷത്തെ പരിചയവും 18,000 മണിക്കൂറിലേറെ വിമാനം പറത്തിയ അനുഭവവും ഉള്ളയാൾ.
രണ്ടര വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും ഈ തിരോധാനം ഇന്നും ഒരു കടംകഥയായി തുടരുന്നു. സാങ്കേതിക ലോകം ഇത്രയും വളർന്നിട്ടും രാപകൽ അന്വേഷണം നടത്തിയിട്ടും ഇത്രയും വലിയ വിമാനം കാണാതെ പോയത് എന്തുക്കൊണ്ട്. ഭൂമിയിൽ സംഭവിക്കുന്ന ഓരോ ചലനവും ഒപ്പിയെടുക്കുന്ന സാറ്റ്‌ലൈറ്റുകൾക്ക് പോലും വിമാനം കണ്ടെത്താനായില്ല. കാര്യമായ തെളിവുകൾ പോലും ആർക്കും കിട്ടിയില്ല. അതെ, MH370 വിമാനം വലിയൊരു നിഗൂഡതയായി തുടരുന്നു.