ഇവൾ നിലോഫർ റഹ്മാനി. ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭയത്താൽ എയർബെയ്സിനു വെളിയിൽ പോലും യൂണിഫോം ധരിക്കാൻ മടിക്കുന്നവൾ. സ്വയരക്ഷയ്ക്കായി കൂടെയെപ്പോഴും പിസ്റ്റൾ കരുതുന്നവൾ. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും മാതൃരാജ്യത്തേക്ക് മടങ്ങാൻ അനുവാദമില്ലാത്തവൾ.
അഫ്ഗാനിസ്താനിൽ നിന്നുള്ള ആദ്യ ഫിക്സഡ് വിങ് വനിതാപൈലറ്റ് എന്നു പറഞ്ഞാൽ നിലോഫറിനെ എല്ലാവർക്കും പെട്ടന്നു മനസ്സിലാവും. ലോകത്തിനു മുന്നിൽ മാതൃരാജ്യത്തിൻെറ അഭിമാനം ഉയർത്തിയവൾ എന്ന പരിഗണനയൊന്നും നിലോഫറിനു അഫ്ഗാനിൽ ലഭിച്ചില്ല. അതുമാത്രമല്ല ഇപ്പോൾ അവൾ അഭിമുഖീകരിക്കുന്ന പ്രശ്നം.
നിലോഫറിൻെറ ജീവനാണ് അവർക്കാവശ്യം. ഇതിനകം നിരവധി വധഭീഷണികൾ അവൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വയരക്ഷയ്ക്കായി എപ്പോഴും ഒരു പിസ്റ്റൾ അവൾ കൂടെക്കരുതുന്നതും. രാജ്യത്തെ വഞ്ചിച്ചുവെന്നാരോപിച്ചാണ് ചിലർ നിലോഫറിനുനേരെ വധഭീഷണി ഉയർത്തിയത്.
താലിബാൻെറ കീഴിൽ നിന്നും മോചിപ്പിക്കപ്പെട്ടശേഷം അഫ്ഗാനിസ്താനിൽ നിന്നുള്ള ആദ്യ വനിതാപൈലറ്റായിരുന്നു നിലോഫർ. 2010 ൽ അഫ്ഗാൻ എയർഫോഴ്സിൽ നിലോഫർ അംഗമായതോടെ ദീർഘകാലമായുള്ള അവളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. 2012 ൽ സെക്കൻറ് ലഫ്റ്റനൻറ് പദവിയിലെത്തിയ നിലോഫർ 2015 ലാണ് ഉന്നത പരിശീലനത്തിനായി അമേരിക്കയിലെത്തിയത്.
അമേരിക്കൻ വ്യോമസേനയിൽ നിന്ന് 15 മാസത്തെ പരിശീലനത്തിനു ശേഷം സ്വദേശത്തേക്ക് മടങ്ങാനിരിക്കവേ ഭീഷണികളുടെ എണ്ണം വർധിച്ചു. തുടർന്നാണ് അഫ്ഗാനിലേക്കു മടങ്ങാതെ അമേരിക്കയിൽ അഭയം തേടാൻ തീരുമാനിച്ചത്. അഭിമാനർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സ്വദേശത്തേക്കു മടങ്ങാനാവാത്ത ദുർവിധിയുള്ള നിലോഫരിനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.