സന ∙ ജീവനുവേണ്ടി യാചിച്ച് യെമനിൽനിന്നു തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ സന്ദേശം. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാൻ ആരും ശ്രമിക്കാത്തതെന്ന് ഫാ.ടോം വിഡിയോ സന്ദേശത്തിലൂടെ പറയുന്നു. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കിൽ സഹായം ലഭിച്ചേനെ. ഫ്രഞ്ച് മാധ്യമപ്രവർത്തകയെയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, ഫ്രഞ്ച് സർക്കാർ ഇടപെട്ട് അവരെ മോചിപ്പിച്ചു. തന്നെ സഹായിക്കാൻ ആരും ഇല്ലെന്നും ഫാദർ. ടോം ഉഴുന്നാൽ വിഡിയോയിൽ അഭ്യർഥിക്കുന്നു.
തട്ടിക്കൊണ്ടുപോയവർ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല. കേന്ദ്രസർക്കാരും രാഷ്ട്രപതിയും ക്രൈസ്തവ സഭകളും മാർപാപ്പയും തന്റെ മോചനത്തിനായി ഇടപെടണം. തന്റെ ആരോഗ്യം വളരെ മോശമാണെന്നും വൈദ്യസഹായം വേണമെന്നും വിഡിയോയിലൂടെ ടോം ആവശ്യപ്പെടുന്നുണ്ട്.
യൂട്യൂബിൽ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടിൽനിന്നാണ് വിഡിയോ ക്രിസ്മസ് ദിനത്തിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ആരാണെന്നോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്നോ വ്യക്തമല്ല.
കഴിഞ്ഞ വർഷം മാർച്ച് നാലിനു മിഷനറീസ് ഓഫ് ചാരിറ്റിയുടെ വയോജന പരിപാലന കേന്ദ്രത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു സന്യാസിനികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇവിടെ വച്ചാണ് ഫാ. ടോമിനെ ബന്ദിയാക്കിയത്. തട്ടിക്കൊണ്ടു പോയത് അൽഖായിദ ആണെന്ന് റിപ്പോർട്ട് വന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.