അമേരിക്കൻ പ്രസിഡന്റ് ആയെങ്കിലും 'കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക്' എന്ന അവസ്ഥയാണ് ഡൊണൾഡ് ട്രംപിന്. ബിസിനസ് ടൈക്കൂണും ശതകോടീശ്വരനുമായ ട്രംപിന്റെ സ്വന്തം ബംഗ്ലാവുകൾക്കു മുന്നിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് വെറും കുടിലാണ്. ട്രംപിന് പ്രധാനമായും കോടികൾ വിലയുള്ള അഞ്ച് മണിമന്ദിരങ്ങളാണ് സ്വന്തമായുള്ളത്. ഇത് കൂടാതെ ഇന്ത്യയിലടക്കം നിക്ഷേപമായി നിരവധി കെട്ടിടങ്ങളുമുണ്ട്.
ട്രംപ് ടവർ
68 നിലകളുള്ള ട്രംപ് ടവറിന്റെ 66–ാം നിലയിലാണ് ട്രംപിന്റെ നിലവിലെ താമസം. ഓഫീസും ഇവിടെത്തന്നെ. 24 കാരറ്റ് സ്വർണം പൂശിയ ഷാൻഡ്ലിയറുകളും, ക്യൂരിയോകളും. മുന്തിയ മാർബിൾ ഫ്ളോറിങ്... ആഡംബരത്തിന്റെ അവസാനവാക്കാണ് ട്രംപ് ടവർ. 100 മില്യൺ ഡോളറിലേറെ മതിപ്പുവില വരും ഈ സൗധത്തിന്.
സെവൻ സ്പ്രിങ്സ് എസ്റ്റേറ്റ്, ന്യൂയോർക്ക്
ട്രംപിന്റെ അവധിക്കാല വസതിയാണിത്. 230 ഏക്കറിൽ 50,000 ചതുരശ്രയടിയിൽ പരന്നു കിടക്കുന്ന ബംഗ്ലാവ്. 60 മുറികളുണ്ട്. 1919 ൽ നിർമിതമായ ഈ ബംഗ്ലാവ് 7.5 മില്യൺ ഡോളറിനു 1996-ലാണ് ട്രംപ് മേടിച്ചത്.
മാർ എ ലാഗോ എസ്റ്റേറ്റ്, ഫ്ലോറിഡ
1,10,000 ചതുരശ്രയടിയുള്ള കെട്ടിടം 1985 ലാണ് ട്രംപ് വാങ്ങിയത്. 10 വർഷത്തോളം താമസിച്ചശേഷം ട്രംപ് ഇതിനെ ഒരു ഹോട്ടലും ക്ലബും ആക്കി മാറ്റി.
58 കിടപ്പുമുറികൾ, 33 ബാത്റൂമുകൾ, 20,000 ചതുരശ്രയടിയുള്ള ബോൾറൂം, ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള 3 ബോംബ് ഷെൽട്ടറുകൾ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. മൈക്കൽ ജാക്സണും, ഓപ്ര വിൻഫ്രിയും അടക്കമുള്ള സെലിബ്രിറ്റികൾ ഇവിടെ വിരുന്നിനെത്തിയിട്ടുണ്ട്.
ട്രംപ് വൈൻയാർഡ് എസ്റ്റേറ്റ്
ട്രംപിന്റെ മറ്റൊരു അവധിക്കാല വസതി. മുന്തിരിത്തോട്ടവും അതിനോടനുബന്ധിച്ച് വീഞ്ഞുണ്ടാക്കുന്ന സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. 2000 ഏക്കറിൽ 23,000 ചതുരശ്രയടിയിൽ 45 മുറികളുള്ള മണിമാളികയാണിത്. കുതിരലായവും അവയെ പരിശീലിപ്പിക്കുന്ന സ്ഥലവും ഇവിടെയുണ്ട്.
മൻഹാട്ടൻ പെന്റ്‌ഹൗസ്
ട്രംപ് നിക്ഷേപമായി മാത്രം വാങ്ങിയിട്ടിരിക്കുന്ന മറ്റൊരു അപ്പാർട്മെന്റാണിത്. 24–ാം നിലയിൽ 6200 ചതുരശ്രയടിയിൽ, അഞ്ചു കിടപ്പുമുറികളുള്ള പെന്റ്‌ഹൗസ്.
ഏതായാലും ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി അധികാരമേൽക്കുന്നതോടെ ഈ കെട്ടിടങ്ങളും ലോകശ്രദ്ധ ആകർഷിക്കുമെന്നു തീർച്ച.