തന്നെ അമിതമായി വിമർശിച്ചതാണ് ഓസ്കർ അവാർഡ് ദാനച്ചടങ്ങിലെ അബദ്ധങ്ങൾക്കു കാരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവാർഡുദാന സമിതിയുടെ മുഴുവൻ ശ്രദ്ധയും തന്നെ വിമർശിക്കുന്നതിലായിരുന്നു. വളരെ ഗ്ലാമറായി നടത്തേണ്ട ഒരു ചടങ്ങിന്റെ ശോഭ ഇതുമൂലം കെട്ടുപോയി. ഞാൻ മുൻപ് ഓസ്കർ അവാർഡ് ചടങ്ങിൽ പങ്കെടുത്തിട്ടുള്ളയാളാണ്. എന്നാൽ ഇത്തവണ എന്തിന്റെയോ ഒരു കുറവ് ഉണ്ടായിരുന്നു. ഒട്ടും ഗ്ലാമർ ഇല്ലാതെ പോയ പരിപാടി സങ്കടകരമായാണ് അവസാനിച്ചതെന്നും ട്രംപ് പറഞ്ഞു.
ചരിത്രത്തിലാദ്യമായി മികച്ച ചിത്രത്തിനുള്ള പുരസ്കാരം തെറ്റായി പ്രഖ്യാപിച്ചതാണ് ട്രംപിന്റെ വിമർശനങ്ങൾക്കു കാരണമായത്. മികച്ച ചിത്രം ‘ലാ ലാ ലാൻഡ്’ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഈ ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകനും ഉൾപ്പെടെയുള്ളവർ വേദിയിലെത്തി സമ്മാനം സ്വീകരിക്കുകയും വികാരനിർഭരമായ മറുപടി പ്രസംഗം നടത്തുകയും ചെയ്ത ശേഷമാണു പ്രഖ്യാപനം തെറ്റിയെന്നു തിരിച്ചറിഞ്ഞത്. ‘മൂൺലൈറ്റ്’ ആയിരുന്നു മികച്ച ചിത്രം.
ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പും പ്രതിഷേധവും ആദ്യവസാനം നിറഞ്ഞുനിൽക്കുന്നതായിരുന്നു ഓസ്‌കർ നിശ. മുഖ്യ അവതാരകൻ ജിമ്മി കിമൽ ആദ്യവാക്യത്തിൽത്തന്നെ വിമർശനം തുടങ്ങി – ‘ഈ ചടങ്ങ് ലോകമെങ്ങും 225 രാജ്യങ്ങളിലുള്ളവർ തൽസമയം കാണുന്നു – അവരെല്ലാം ഇപ്പോൾ നമ്മെ വെറുക്കുന്നവരാണ്!’. ട്രംപിന്റെ യാത്രാവിലക്ക്, കുടിയേറ്റ നിയന്ത്രണം തുടങ്ങിയവയ്ക്കെതിരെ മറ്റു ചില അവതാരകരും അവാർഡ് ജേതാക്കളും വിമർശനം ഉന്നയിച്ചു. ചടങ്ങ് രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ ട്രംപിനെ ‘ട്വിറ്ററിലൂടെ വിളിച്ചുണർത്തി’ ഒരു വിമർശനം കൂടി ജിമ്മി നടത്തി. ട്രംപിന്റെ യാത്രാവിലക്ക് മരവിപ്പിച്ച കോടതി ഉത്തരവിനെ പിന്തുണച്ച് പല താരങ്ങളും നീല റിബൺ കുത്തിയാണ് ഓസ്കർ നിശയിലെത്തിയത്.