ബ്രസീൽ ക്ലബ് ഫുട്ബോൾ കളിക്കാരുമായി പോയ വിമാനം തകർന്നുവീണ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. വിമാനത്തിലുണ്ടായിരുന്ന കളിക്കാരിൽ ഒരാളുടെ വിഡിയോ ഗെയിം കാണാതായിരുന്നു. ഇതു തിരയാൻ വിമാന ജോലിക്കാർ ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങിയതോടെ വിമാനം പുറപ്പെടാൻ 20 മിനിറ്റിലധികം വൈകി. ഇങ്ങനെ വൈകി പുറപ്പെട്ട വിമാനത്തിന് ഇന്ധനം നിറയ്ക്കാനും കഴിഞ്ഞില്ല. ഇന്ധനം തീർന്നാണ് വിമാനം തകർന്നു വീണതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ബ്രസീലിനും കൊളംബിയയ്ക്കും ഇടയിലുള്ള കോംബിജയിലെ വിമാനത്താവളത്തിൽനിന്നാണ് ഇന്ധനം നിറയ്ക്കേണ്ടിയിരുന്നത്. എന്നാൽ, വിമാനം പുറപ്പെടാൻ വൈകിയതോടെ ഇവിടെ എത്താനും വൈകി. അർധരാത്രിയ്ക്കുശേഷം ഇവിടെനിന്നും ഇന്ധനം നിറയ്ക്കാനും കഴിയുമായിരുന്നില്ല.
ഇതോടെ, മുൻകരുതലായി നിറയ്ക്കേണ്ടിയിരുന്ന ഇന്ധനം നിറയ്ക്കാതെയാണ് വിമാനം യാത്ര തുടർന്നത്. ഒടുവിൽ ഇന്ധനം തീർന്നതു മൂലം വിമാനം തകർന്നു വീഴുകയും ചെയ്തു. ഫുട്ബോൾ ടീമിന്റെ ഡയറക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ബ്രസീലിലെ ക്ലബ് ഫുട്ബോൾ ടീമായ ‘ഷപ്പെകൊയിൻസ് റിയൽ’ കളിക്കാർ അടക്കം 71 പേരാണു തിങ്കളാഴ്ച രാത്രി പത്തോടെ (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ എട്ടര) ദുരന്തത്തിൽ മരിച്ചത്. ആറുപേർ രക്ഷപ്പെട്ടു. അപകടം സംബന്ധിച്ചു കൊളംബിയ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഷപ്പെകൊയിൻസ് ടീം പുറപ്പെട്ടതു തെക്കേ അമേരിക്കയിലെ രണ്ടാംനിര ചാംപ്യൻഷിപ്പായ കോപ്പ സുഡാമേരിക്ക ഫൈനൽ കളിക്കാനായിരുന്നു.