അമേരിക്കയിൽ ട്രംപ് പ്രസിഡന്റ് ആയി വന്നുടൻ ചൈനയുടെ കഴുത്തിന് ആദ്യപിടി വീണു. ചൈനയിൽനിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തി തുടങ്ങി. ലോകത്തു തന്നെ ഏറ്റവും കൂടുതൽ ടയർ കയറ്റുമതി ചെയ്യുന്ന ചൈനയ്ക്ക് അമേരിക്ക ആദ്യം ടയറിൽ തന്നെയാണു തടയിടുന്നത്.
ചൈനയിൽനിന്നുള്ള ടയറിനു തടയിടാൻ അധിക നികുതി ചുമത്തുന്നതിനു യുഎസിന്റെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ (യുഎസ്ഐറ്റിസി) തീരുമാനം. ഇതോടെ ലോകത്ത് ഏറ്റവും വിലകുറഞ്ഞ് ടയർ കയറ്റുമതി നടത്തി മുൻനിരയിൽ നിൽക്കുന്ന ചൈനയ്ക്ക് അമേരിക്കയിൽനിന്നുള്ള വൻതിരിച്ചടിയാണു വരുന്നത്. ചൈനയിൽനിന്നുള്ള ടയറിന് അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്ന 19% കൗണ്ടർ വെയിലിങ് നികുതിയ്ക്കു പുറമേയാണ് ആന്റി ഡംപിങ് നികുതിയായി 24% കൂടി അധികം ചുമത്തുന്നത്. ഇതോടെ അമേരിക്കയിൽ കമ്പനികൾ ഉൽപാദിപ്പിക്കുന്ന ടയറുകൾക്കൊപ്പമോ അതിലധികമോ വിലയാകും ചൈനയുടെ ടയറുകൾക്ക്. ടയർ മേഖലയിലെ ചൈനയുടെ കടന്നുകയറ്റം മൂലം അമേരിക്കൻ കമ്പനികൾ യുഎസ് സർക്കാരിനോട് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ അധിക നികുതിചുമത്തി ഇറക്കുമതി തടയണമെന്നാവശ്യപ്പെട്ടിരുന്നു. ഭരണമാറ്റം വന്നുടനെ ഇക്കാര്യത്തിൽ തീരുമാനമാകുകയും ചെയ്തു.
ചൈന ടയർ കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യൻ കമ്പനികളും കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ സമീപിച്ചിരുന്നെങ്കിലും ഇന്ത്യയിൽ ഇപ്പോഴും നടപടികളായിട്ടില്ല. നിലവിൽ പേരിനു മാത്രം ചുങ്കം നൽകിയാണു ചൈന കമ്പനികൾ ഇന്ത്യയിൽ ടയറെത്തിക്കുന്നത്. യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതി തടസപ്പെടുന്നതോടെ ആ ടയറുകൾ കൂടി ഇന്ത്യൻ വിപണിയിലേക്കു കയറ്റുമതിചെയ്യാൻ ചൈന മുതിരുമോയെന്നതാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്ക.
ഒരു രാജ്യത്തെ വിപണി പിടിച്ചെടുക്കാൻ സബ്സിഡി നൽകി ഉൽപന്നങ്ങൾ നിർമിച്ചു കയറ്റുമതിചെയ്യുന്നുവെന്നു ബോധ്യപ്പെടുമ്പോഴാണ് ഇറക്കുമതി ചെയ്യുന്ന രാജ്യം ആ ഉൽപന്നത്തിനു കൗണ്ടർ വെയിലിങ് ചുങ്കം ചുമത്തുന്നത്. ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെ നിലനിൽപിനെ ബാധിക്കും വിധം ആ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു വിലകുറച്ചു വിപണിയിൽ വിൽക്കുന്നതു തടയാൻ രാജ്യം ഇറക്കുമതി ഉൽപ്പന്നങ്ങൾക്കു ചുമത്തുന്ന നികുതിയാണ് ആന്റി ഡംപിങ് നികുതി. തദ്ദേശ കമ്പനികൾ വിൽക്കുന്ന വിലയ്ക്കു മാത്രമേ ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്കും വിൽക്കാൻ കഴിയു. ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കാണു രാജ്യങ്ങൾ ആന്റി ഡംപിങ് നികുതി ചുമത്തുന്നത്. ടയർ വിപണിയിൽ ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക