അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത ജയം ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രാജ്യങ്ങളിലൊന്നാണ് ചൈന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായ ശേഷം ഒരു ഡസനോളം മിസൈലുകളാണ് ചൈന പരീക്ഷിച്ചത്. ചൈനയുടെ ഈ മിസൈല്‍ പരീക്ഷണ പരമ്പര അമേരിക്കയ്ക്കും ട്രംപിനുമുള്ള മുന്നറിയിപ്പായാണ് പ്രതിരോധ വിദഗ്ധരില്‍ പലരും കരുതുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ തായ്‌വാന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ശേഷമാണ് ചൈന നിലപാട് കൂടുതല്‍ കടുപ്പിച്ചത്. ട്രംപ് തന്നെയാണ് തായ്‌വാന്‍ പ്രസിഡന്റ് തന്നെ ഫോണില്‍ വിളിച്ച വിവരം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി ചൈനയും തായ്‌വാനും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല ഉള്ളത്. ജിമ്മി കാര്‍ട്ടറിന് ശേഷം തായ്‌വാനുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
ചൈന എതിര്‍പ്പ് പ്രകടിപ്പിച്ച ശേഷവും ട്രംപ് തന്റെ നിലപാട് ന്യായീകരിച്ച് രംഗത്തെത്തിയതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. അമേരിക്കയുമായി കോടിക്കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങളുടെ ബന്ധമുള്ള തായ്‌വാൻ പ്രസിഡന്റിന് തന്നെ ഫോണില്‍ മാത്രം വിളിക്കാന്‍ പാടില്ലെന്നായിരുന്നു പരിഹാസം കലര്‍ന്ന ട്രംപിന്റെ ട്വീറ്റ്.
അമേരിക്കയുടെ വിദേശകാര്യ നയത്തോടുള്ള പ്രതികരണമാണ് ചൈന നടത്തിയതെന്നാണ് പ്രതിരോധ വിദഗ്ധരില്‍ പലരും കരുതുന്നത്. ഡിഎഫ് 21 മിസൈലുകളാണ് ചൈന പരീക്ഷിച്ചത്. ഏഷ്യ പസഫിക് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങൾ പാടേ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഈ മിസൈലുകള്‍. 1000 മൈലാണ് ഡിഎഫ് 21 മിസൈലുകളുടെ ദൂരപരിധി.
അമേരിക്ക ഡി കമ്മീഷന്‍ ചെയ്ത പെര്‍ഷിംങ് രണ്ട് മിസൈലുകള്‍ക്കുള്ള ചൈനീസ് മറുപടിയാണ് ഡിഎഫ് 21 എന്നാണ് കരുതുന്നത്. റഷ്യയുമായുള്ള മധ്യദൂര ആണവ മിസൈലുകളുടെ നിര്‍മാണം നിര്‍ത്താനുള്ള കരാറിന്റെ ഭാഗമായി 1991ലാണ് അമേരിക്ക ഈ മിസൈലുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ചത്.