ചൈനയിലെ രാജ്യാന്തര എയർഷോയിലെ ആളില്ലാ വിമാനം കണ്ട് അമേരിക്കയും ഇസ്രായേലും ഞെട്ടിയിരിക്കും. കാരണം ലോകത്തിലെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ആളില്ലാ വിമാനമാണ് കഴിഞ്ഞ ദിവസം ചൈന പുറത്തിറക്കിയത്. ആളില്ലാ വിമാനം നിർമിക്കുന്നതിലും വിൽക്കുന്നതിലും മുന്നിൽ നിൽക്കുന്ന രണ്ടു രാജ്യങ്ങളാണ് അമേരിക്കയും ഇസ്രായേലും. ചൈനയുടെ അത്യാധുനിക ഡ്രോൺ വരുന്നതോടെ ഒട്ടുമിക്ക രാജ്യങ്ങളും ഇതു വാങ്ങാൻ വരിനിൽക്കും.
മിക്ക രാജ്യങ്ങളുടെയും കൈവശം വിവിധ ടെക്നോളജിയുള്ള ആളില്ലാ വിമാനങ്ങളുണ്ട്. എന്നാൽ കുറഞ്ഞ ചെലവിൽ അത്യാധുനിക സംവിധാനങ്ങളുള്ള, ആക്രമണത്തിനു ശേഷിയുള്ള ഡ്രോണുകൾ കുറവാണ്. ഈ സംവിധാനങ്ങളെല്ലാം ചേർത്താണ് ചൈനീസ് ടെക് വിദഗ്ധർ സിഎച്ച്–5 എന്ന പേരിൽ ആളില്ലാ വിമാനം നിർമിച്ചിരിക്കുന്നത്. ഒരു വർഷം മുൻപെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പൂർത്തിയാക്കിയ സിഎച്ച്–5 ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തിറക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണിതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇതിന്റെ ഫീച്ചറുകളെല്ലാം പ്രതിരോധശക്തികളെ പോലും ഞെട്ടിപ്പിക്കുന്നതാണ്. ഒരു ദൗത്യത്തിൽ തന്നെ ഏകദേശം 20,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതായത് ഒരൊറ്റ പറക്കലിൽ നിലത്തിറങ്ങാതെ ബീജിങ്ങിൽ നിന്നു കൊച്ചിയിൽ രണ്ടുതവണ വന്നുപോകാമെന്ന് ചുരുക്കം. രണ്ടു ദിവസം രാപകൽ തുടർച്ചയായി പറക്കാനും സിഎച്ച്–5 നു സാധിക്കും.
റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാനുള്ള ശേഷിയാണ് സിഎച്ച്–5 ന്റെ ഏറ്റവും വലിയ പ്രത്യേകത. അയൽ രാജ്യങ്ങളിലെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച് തിരിച്ചെത്താൻ ഇതിനു സാധിക്കും. സാറ്റലൈറ്റുമായി ബന്ധിപ്പിച്ച് തൽസമയ റിപ്പോർട്ടുകളും വിഡിയോയും കൈമാറാനും ശേഷിയുണ്ട്. അമേരിക്കയുടെ എംക്യു–9 റാപ്പറിന്റെ തനിപകർപ്പാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ പറയാനാകും. ഡിസൈൻ തനിപകര്‍പ്പ് തന്നെ, പിന്നെ ടെക്നോളജിയിൽ മാത്രമാണ് മാറ്റമുള്ളത്.
ഇന്നു വിപണിയിലുള്ള ആളില്ലാ വിമാനങ്ങൾക്കൊന്നും ഇത്രയും ദൂരം പറക്കാൻ ശേഷിയില്ല. മണിക്കൂറിൽ ഏകദേശം 1,600 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കഴിയും. ഇതിനാൽ തന്നെ റഡാറിൽ കുടുങ്ങിയാലും നിമിഷനേരം കൊണ്ട് ലക്ഷ്യത്തിലെത്തിയിരിക്കും. ബോംബുകൾ, മിസൈലുകൾ, ഹൈടെക് റഡാർ ജാമറുകൾ എന്നിവ വഹിക്കാനുള്ള ശേഷിയുമുണ്ട്. ഒരേസമയം 24 മിസൈലുകൾ വരെ വഹിക്കാൻ കഴിയും. അതിവേഗം പറക്കാന്‍ ശേഷിയുള്ള സിഎച്ച്–5 ന്റെ പേലോഡ് 1000 കിലോഗ്രാമാണ്. ടേക്ക് ഓഫ് ഭാരം മൂന്നു ടണ്ണും. 10 കിലോമീറ്റർ ഉയരത്തിൽ പറക്കാനും കഴിയും.
അതേസമയം, പാക്കിസ്ഥാൻ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ഈ ആളില്ലാ വിമാനം വാങ്ങാൻ തയാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു. ഇതിലൂടെ വലിയ വിദേശ വരുമാനമാണ് ചൈന പ്രതീക്ഷിക്കുന്നതെന്നും ടെക് വിദഗ്ധർ പറഞ്ഞു. ആയുധവിൽപന രംഗത്ത് ചൈന കുതിക്കുകയാണ്. സിഎച്ച്-5 കൂടി എത്തിയതോടെ ചൈന ഈ മേഖലയിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ പിന്തള്ളിയേക്കുമെന്നാണ് കരുതുന്നത്. രാജ്യാന്തര എയർഷോയിൽ ആദ്യ ദിനം തന്നെ ജെ–20 അഞ്ചാം തലമുറ പോർവിമാനം പുറത്തിറക്കിയിരുന്നു.
67 അടി നീളമുള്ള ആളില്ലാ ചാരവിമാനം ഏറ്റവും വലിയ ഭീഷണി ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യക്ക് തന്നെയാണ്. അതിർത്തിയിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചൈന സിഎച്ച്–5 ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്. വേണ്ടിവന്നാൽ ആക്രമണം നടത്താനും സിഎച്ച്–5 നു സാധിക്കും. ഈ ആളില്ലാ വിമാനം വൈകാതെ പാക്ക് സേനയും വാങ്ങിയേക്കും.