തിരുവനന്തപുരവും കൊച്ചിയും തമ്മിലുള്ള അകലം പോലുമില്ലാത്ത രണ്ടു രാജ്യങ്ങളാണ് അമേരിക്കയും ക്യൂബയും. ലോകമെങ്ങും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലംപൊത്തിയപ്പോഴും ഇറാഖിലും അഫ്ഗാനിസ്ഥാനിലും വരെ അമേരിക്ക മേധാവിത്വം തെളിയിച്ചപ്പോഴും അമേരിക്കയുടെ മൂക്കിനു താഴെ ക്യൂബയിലെ വിപ്ളവപതാക തലയുയര്‍ത്തി നിന്നു.
പണക്കാരായ അമേരിക്കക്കാരുടെ വിനോദകേന്ദ്രമായിരുന്നു ക്യൂബ. ചൂതാട്ടകേന്ദ്രങ്ങളും വേശ്യാലയങ്ങളുമായി അമേരിക്കക്കാര്‍ ആഘോഷിക്കാനെത്തുന്ന ഇടം. അധികാരമേറ്റയുടന്‍ കാസ്ട്രോ എല്ലാം അടച്ചുപൂട്ടി. അമേരിക്കന്‍ കമ്പനികളും സ്വത്തുക്കളും ഏറ്റെടുത്തു. വിമതരുടെ സഹായത്തോടെ കാസ്ട്രോയെ പുറത്താക്കാനുള്ള സിഐഎയുടെ ശ്രമം ബേ ഒാഫ് പിഗ്സ് കൂട്ടക്കുരുതിയില്‍ കലാശിച്ചു. പിന്നാലെ ക്യൂബയില്‍ അമേരിക്കയെ ലക്ഷ്യമിട്ട് സ്ഥാപിച്ച സോവിയറ്റ് മിസൈലുകള്‍ വന്‍ പ്രതിസന്ധിക്ക് ഇടവരുത്തി. ലോകം മറ്റൊരു ആണവയുദ്ധത്തിലേക്കെന്ന അവസ്ഥ. പ്രസിഡന്റ് കെന്നഡി ക്യൂബയ്ക്കെതിെര നാവിക ഉപരോധം ഏര്‍പ്പെടുത്തി. ഏതു നിക്ഷേപവും മിസൈല്‍ വിക്ഷേപിക്കാമെന്ന് കാസ്ട്രോ ഭീഷണിപ്പെടുത്തുന്നതിനിടെ സോവിയറ്റ് പ്രസിഡന്‍റ് ക്രൂഷ്ചേവ് മിസൈല്‍ വിന്യാസം പിന്‍വലിച്ചു. ഇതോടെയാണ് പ്രതിസന്ധി അവസാനിച്ചത്..
ക്യൂബയ്ക്കെതിരെയുള്ള അമേരിക്കയുടെ ഒാരോ നീക്കവും മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ് പ്രത്യയശാസ്ത്രവുമായി അധികാലത്തിലേറിയ കാസ്ട്രോയെ സോവിയറ്റ് യൂണിയനുമായി കൂടുതല്‍ അടുപ്പിച്ചു. ചേരിചേരാപ്രസ്ഥാനത്തിന്‍റെ മുന്‍നിര നേതാവായ കാസ്ട്രോ ഇക്കാരണം കൊണ്ടു തന്നെ പല സന്ദര്‍ഭങ്ങളിലും തന്‍റെ ഇടതുചെരിവ് പരസ്യമാക്കാനും മടിച്ചില്ല. റഷ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ ചേരിചേരാ രാജ്യങ്ങളുടെ സ്വാഭാവിക മിത്രങ്ങള്‍ ആണെന്നു വരെ 1979ലെ ഹവാന ഉച്ചകോടിയില്‍ കാസ്ട്രോ പ്രഖ്യാപിക്കുകയും ചെയ്തു.