കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ തലവനുമായ ഹാഫിസ് സയീദുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് പുറത്തായി. ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾക്കായി ഹാഫിസ് സയീദിന്റെ അനുഗ്രഹം തേടുന്ന ബുർഹാൻ വാനി, ഇന്ത്യൻ സുരക്ഷാ സേനയ്ക്കെതിരായ ജിഹാദിൽ ഒരുമിച്ചു പോരാടാമെന്ന് സയീദിനോട് പറയുന്നതും ടേപ്പിലുണ്ട്.
പാക്കിസ്ഥാനിലുള്ള ഹാഫിസ് സയീദുമായി ബുർഹാൻ വാനി കശ്മീരിലെ ഒളിസങ്കേതത്തിലിരുന്നു നടത്തിയ സംഭാഷണം ഇന്ത്യൻ ഇന്റലിജൻസ് ചോർത്തിയിരുന്നു. എന്നാൽ, ടേപ്പ് ലഭിച്ച ദേശീയ മാധ്യമത്തിന് ഇതിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. ഭീകരവാദ പ്രവർത്തനങ്ങൾക്കായി വാനി, ഹാഫിസ് സയീദിൽനിന്നു സഹായം തേടുന്നത് ടേപ്പിൽ വ്യക്തമാണ്. ഇതിനായി കൂടുതൽ ആയുധവും പണവും തന്നു സഹായിക്കണമെന്നാണ് വാനി ആവശ്യപ്പെടുന്നത്. കശ്മീരിൽ വാനി നടത്തുന്ന പ്രവർത്തനങ്ങളെ ഹാഫിസ് സയീദ് ശ്ലാഘിക്കുന്നതും ടേപ്പിൽ വ്യക്തമാണ്. വാനിയുടെ ഇന്ത്യാ വിരുദ്ധ മനോഭാവം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ടേപ്പ്.
ഇന്ത്യൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജമ്മു കശ്മീരിനെ മാസങ്ങളോളം മുൾമുനയിൽ നിർത്തിയ ആഭ്യന്തര സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച സംഘർഷത്തെതുടർന്ന് കടുത്ത പ്രതിസന്ധിയാണ് കശ്മീരിൽ നിലനിൽക്കുന്നത്. ഇന്ത്യൻ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെപ്പേർ ജയിലിലാവുകയും ചെയ്തു.
ഈ വർഷം ജൂലൈ എട്ടിന് സുരക്ഷാ സേനയും ഇന്റലിജൻസും ചേർന്നു അനന്ത്നാഗിൽ നടത്തിയ സൈനിക നടപടിയിലാണ് വാനി കൊല്ലപ്പെട്ടത്. കശ്മീരിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയായിരുന്നു വാനി. ഇയാൾ നേരിട്ട് ആക്രമണങ്ങളിൽ പങ്കെടുക്കാറില്ലായിരുന്നുവെങ്കിലും കൊടുംഭീകരതയുടെ നായകനായിരുന്നു. കശ്മീരിൽ യുവാക്കളെ ഭീകര പ്രവർത്തനത്തിലേയ്ക്ക് ആകർഷിക്കാൻ വാനിയുടെ കഥ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചിരുന്നു. കശ്മീരിന്റെ ദക്ഷിണ മേഖലയിലെ ട്രാളിൽ സമ്പന്ന കുടുംബത്തിൽ ജനിച്ച വാനി, തോക്കെടുത്തു പോരാടുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ പ്രതിനിധിയായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്.
സഹോദരനെ സൈന്യം ആക്രമിച്ചുവെന്നാരോപിച്ച് പതിനഞ്ചാം വയസ്സിൽ ഭീകര പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു ഈ മുൻ സ്കൂൾ പ്രിൻസിപ്പലിന്റെ മകൻ. വാനിയുടെ അറസ്റ്റിനു സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.