പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെതിരെ യുഎസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബ്രിട്ടനിലേക്ക് താമസം മാറുന്നതിന്റെ സാധ്യതയാരാഞ്ഞ് അമേരിക്കക്കാർ. കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയിൽനിന്നും നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെ പ്രമുഖ പ്രോപ്പർട്ടി വെബ്സൈറ്റുകളിൽ വീടിനായി പരതിയത്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ഹാം തുടങ്ങിയ ബ്രിട്ടനിലെ വൻനഗരങ്ങളിൽ വീടുകളുടെ ലഭ്യതയെക്കുറിച്ചും വാടക, വില എന്നിവയെക്കുറിച്ചുമായിരുന്നു അന്വേഷണങ്ങൾ.
ട്രംപിന്റെ വിജയവാർത്ത പുറത്തുവന്ന ബുധനാഴ്ച മാത്രം പ്രമുഖ പ്രോപ്പർട്ടി വെബ്സൈറ്റായ ‘സൂപ്ല’യിൽ സന്ദർശനം നടത്തിയ അമേരിക്കക്കാരുടെ എണ്ണം 45.3 ശതമാനമായിരുന്നു. ലണ്ടൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണങ്ങൾ ഏറെയും. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ പ്രോപ്പർട്ടി വിലയിലുണ്ടായ കുറവും വിനിമയനിരക്കിലെ വിയത്യാസവും ബ്രിട്ടനിലെ നഗരങ്ങളിൽ വീടുകൾക്കായുള്ള വിദേശ അന്വേഷണങ്ങൾ നേരത്തെതന്നെ കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വിജയം ഈ അന്വേഷണങ്ങൾക്ക് ആക്കം കൂട്ടിയത്. അമേരിക്കയിൽനിന്നുള്ള കഴിഞ്ഞ മുപ്പതു ദിവസത്തെ ശരാശരി അന്വേഷണങ്ങൾ 25.5 ശതമാനമായിരുന്നു. ഇതാണ് ഒറ്റദിവസംകൊണ്ട് 45.3 ശതമാനമായത്.
അമേരിക്കൽ തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ കനേഡിയൻ ഇമിഗ്രേഷൻ സർവീസിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ഉപയോക്താക്കളുടെ ബാഹുല്യം മൂലം തകർന്ന സംഭവം ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് അമേരിക്കക്കാർ കാനഡയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ ആരാഞ്ഞ് സൈറ്റിലെത്തിയതോടെയാണ് സൈറ്റിന്റെ പ്രവർത്തനംതന്നെ നിലച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടനിലേക്കുള്ള കുടിയേറ്റ സാധ്യതയാരാഞ്ഞ് അമേരിക്കക്കാർ പ്രോപ്പർട്ടി സൈറ്റുകൾ പരതുന്നത്.
കാനഡയിലേക്ക് എങ്ങനെ കുടിയേറാം, ബ്രിട്ടനിൽ പ്രോപ്പർട്ടി വാങ്ങുന്നത് എങ്ങനെ, ട്രംപ് എങ്ങനെ വിജയിച്ചു, അമേരിക്കൻ പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച് ചെയ്യാം തുടങ്ങിയ ചോദ്യങ്ങളാണ് ട്രംപിന്റെ വിജയദിനത്തിൽ ഗൂഗിളിനോട് അമേരിക്കക്കാർ കൂടുതൽ ചോദിച്ചത്. 'ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല' എന്നുറക്കെ പ്രഖ്യാപിച്ച് തെരുവിലിറങ്ങുന്നവർ പുതിയ പ്രസിഡന്റിനെ എത്രമേൽ വെറുക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇവെയെല്ലാം.