വിഖ്യാതശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അടുത്തിടെയാണ് ശാസ്ത്രലോകത്തിനു മുന്നറിയിപ്പു നൽകിയത്: ‘അന്യഗ്രഹങ്ങളിൽ നിന്നോ ബഹിരാകാശത്തു നിന്നോ വരുന്ന അജ്ഞാത സിഗ്നലുകളോടൊന്നും പ്രതികരിക്കാൻ നിന്നേക്കരുത്. അത് മനുഷ്യവംശത്തിന്റെ നാശത്തിനു തന്നെ കാരണമാകും. അഥവാ പ്രതികരിച്ചാൽ തന്നെ മറുപടി എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തികച്ചും ജാഗരൂകരായിരിക്കുകയും വേണം’. ക്രിസ്റ്റഫർ കൊളംബസിനെ സ്വീകരിച്ചാനയിച്ച തദ്ദേശീയരായ അമേരിക്കക്കാരോടാണ് ഇക്കാര്യത്തിൽ മനുഷ്യരെ ഹോക്കിങ് ഉപമിച്ചത്. അതായത് വിരുന്നു വന്നവർ വീട്ടുകാരാകുമെന്നർഥം.
അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയാൽ അവ ഓരോരുത്തരെയായി കൊന്നൊടുക്കാൻ നിൽക്കില്ല. മറിച്ച് സർവനശീകരണമായിരിക്കും അവരുടെ രീതി. കാരണം, മനുഷ്യന് ബാക്ടീരിയയോടു തോന്നുന്ന അതേ നിസ്സാരതയായിരിക്കും അന്യഗ്രഹജീവികൾക്ക് മനുഷ്യനോടുണ്ടാകുക. അവർ നമ്മളെപ്പറ്റി ചിന്തിക്കുക കൂടിയില്ലെന്നും നശീകരണം മാത്രമായിരിക്കും ലക്ഷ്യമെന്നും ഹോക്കിങ് പറഞ്ഞുവച്ചു. പക്ഷേ ഇതൊന്നും കേൾക്കാൻ ഗവേഷകർ തയാറല്ല. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ അന്യഗ്രഹജീവികളുമായി ‘സിഗ്നൽ ബന്ധം’ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനു വേണ്ടി മെറ്റി (മെസേജിങ് എക്സ്ട്രാടെറസ്ട്രിയൽ ഇന്റലിജന്റ്സ്) എന്ന പ്രോജക്ടും അവർ തയാറാക്കി. 2018ൽ പദ്ധതി യാഥാർഥ്യമാക്കാനാണു ശ്രമം. അതിനു വേണ്ടി ക്രൗഡ് സോഴ്സിങ്ങിലൂടെ ഉൾപ്പെടെ ധനശേഖരണവും ആരംഭിക്കാനൊരുങ്ങുകയാണ്.
സൗരയൂഥത്തിന് ഏറ്റവും അടുത്തായി ഭൂമിയോട് ഏറെ സാമ്യമുള്ള ഗ്രഹമൊന്നുണ്ട്-പ്രോക്സിമ ബി. പ്രോക്സിമ സെന്റൗറി എന്ന നക്ഷത്രത്തെയാണ് ഇത് വലംവയ്ക്കുന്നത്. ജലത്തിന്റെ സാന്നിധ്യം ഉൾപ്പെടെ പ്രതീക്ഷിക്കുന്നുണ്ട് പ്രോക്സിമ-ബി ഗ്രഹത്തിൽ. ഇവിടേക്ക് സിഗ്നലുകൾ അയക്കാനാണ് മെറ്റി പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പക്ഷേ അതീവശക്തിയുള്ള ട്രാൻസ്മിറ്ററുകൾ തയാറാക്കേണ്ടതുണ്ട്. ഒന്നുകിൽ വാങ്ങുകയോ അല്ലെങ്കിൽ നിർമിച്ചെടുക്കുകയോ എന്നതാണു ലക്ഷ്യം. 10 ലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അയക്കേണ്ട മെസേജ് എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ചും ഗവേഷണം നടക്കുകയാണ്. വാനശാസ്ത്രത്തിലെയും ഗണിതശാസ്ത്രത്തിലെയും അടിസ്ഥാനതത്വങ്ങൾ േചർത്തുള്ള സന്ദേശങ്ങളാണ് പരിഗണനയിലുള്ളത്.
ബഹിരാകാശത്തിലേക്ക് ഇന്നേവരെ അയച്ചതിൽ ഏറ്റവും ദൂരേക്ക് അയക്കുന്ന സന്ദേശവുമായിരിക്കും ഇത്. 4.25 പ്രകാശവർഷം അകലെയാണ് പ്രോക്സിമ-ബിയുള്ളത്. നേരത്തെ നാസയുടെ സൈക്ലോപ്സ് എന്ന പ്രോജക്ടും ഇത്തരത്തിൽ നടപ്പാക്കിയിരുന്നു. പക്ഷേ 1970കളിൽ പണത്തിന്റെ അപര്യാപ്തത കാരണം പദ്ധതി നിർത്തലാക്കി. ബഹിരാകാശത്തിൽ 1000 പ്രകാശ വർഷം വരെ സഞ്ചരിക്കാവുന്ന സിഗ്നലുകൾ അയക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു സൈക്ലോപ്സിന്റെ ലക്ഷ്യം. മെറ്റി വഴി ഏറ്റവും ദൂരേക്ക് സിഗ്നലുകൾ അയക്കുക എന്നതുമാത്രമല്ല തുടർച്ചയായി സന്ദേശങ്ങളയയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇക്കാര്യം മോണിറ്റർ ചെയ്യാനുമുണ്ടാകും സൗകര്യം.
1972ൽ നാസയുടെ പയനിയർ 10 മിഷനിലും 1973ൽ പയനിയർ 11ലും അന്യഗ്രഹജീവികൾക്കുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തി അയച്ചിരുന്നു. ലോഹഫലകങ്ങളിൽ നഗ്നരായ സ്ത്രീയുടെയും പുരുഷന്റെയും ചിത്രത്തോടൊപ്പം പയനിയർ പേടകത്തിന്റെ നിർമാണം സംബന്ധിച്ച സൂചനകളും നൽകിയിരുന്നു. ഇരുപേടകങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ഇവ ഇപ്പോഴും കാണാമറയത്തുണ്ട്. സൗരവാതത്തില്‍ നിന്നും പൊടിയില്‍ നിന്നുമുൾപ്പെടെ സംരക്ഷണം നൽകും വിധത്തിലാണ് ഫലകങ്ങൾ തയാറാക്കിയിരിക്കുന്നതും. എന്തായാലും അന്യഗ്രഹജീവികള്‍ ഇങ്ങോട്ട് സന്ദേശമയയ്ക്കും മുൻപ് അവരെ അങ്ങോട്ട് ബന്ധപ്പെട്ട് ‘സ്മാർട്’ ആകാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെറ്റി ഗവേഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു.