സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറിയ്ക്കെതിരെ വിജിലൻസ്. പണം തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ തൃപ്തികരമായ വിശദീകരണം നൽകാൻ സെക്രട്ടറിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദേശീയ സബ് ജൂനിയർ ചാംപ്യൻഷിപ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയവിജിലൻസ് കേസെടുത്തു.
പെരിന്തൽമണ്ണയിൽ നടന്ന ദേശീയ സബ് ജൂനിയർ വോളി ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് പരാതി. ദേശീയ ഫെഡറേഷൻ നൽകിയ ആറു ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. മത്സരം സംഘടിപ്പിക്കാൻ സ്പോർട്സ് കൗൺസിലിൽനിന്നു കിട്ടിയ പണം ഉപയോഗിച്ചതു സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. ത്വരിത പരിശോധനയ്ക്കു ശേഷമാണു വിജിലൻസ് കേസെടുത്തത്. പ്രാഥമികാന്വേഷണ ഘട്ടത്തിൽ വോളിബോൾ അസോസിയേഷൻ സെക്രട്ടറി ഒരിക്കൽപ്പോലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായില്ല.
പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞതിനാലാണ് കേസെടുത്തത്. തിരിമറി കണ്ടുപിടിക്കാൻ ലോക്കൽ ഫണ്ട് ഒാഡിറ്റ് വിഭാഗത്തെ ഉപയോഗിച്ച് വിജിലൻസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആ പരിശോധനയിലും ബോധ്യപ്പെട്ടതായി വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അവസാന ശ്രമമെന്ന നിലയിൽ ഒരുക്കൽ കൂടി ഹാജരാകാൻ സെക്രട്ടറിയോട്ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഉടൻ തയാറാക്കുമെന്ന് വിജിലൻസ് അറിയിച്ചു.