ഗോവയിൽ നടക്കുന്ന സന്തോഷ്ട്രോഫി ഫുട്ബോൾ മത്സരത്തിനുള്ള കേരളാ ടീമിനെ പി. ഉസ്മാൻ നയിക്കും. കൊച്ചിയിൽ നടന്ന ചടങ്ങിൽ മത്സരത്തിനുള്ള 20 അംഗടീമിനെ പ്രഖ്യാപിച്ചു. രണ്ടു മത്സരങ്ങൾക്കിടയിൽ ഒരു വിശ്രമദിനം മാത്രമുള്ള ഫിക്സ്ചറും കൊടുംചൂടിലെ മത്സരങ്ങളും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മൂന്നാഴ്ചത്തെ പരിശീലനത്തിന് ശേഷം കൊടുചൂടിൽ സന്തോഷ് ട്രോഫികളിക്കാൻ കേരളം നാളെ ഗോവക്ക് വണ്ടികയറും. മലപ്പുറം സ്വദേശി പി.ഉസ്മാനാണ് കേരളത്തിൻറെ നായകൻ. കൊച്ചിയിൽ പ്രഖ്യാപിച്ച ഇരുപതംഗ ടീമിൽ ഏജീസ് ഓഫീസിൻറെ ജിപ്സൺ ജസ്റ്റിൻ, ഷെറിൻ സാം എസ്ബിടിയുടെ ജിജോ ജോസഫ്, കെഎസ്ഇബിയുടെ നിഷോൺ സേവ്യർ എന്നീ പുതുമുഖങ്ങൾളും ഇടംപിടിച്ചു. റെയിൽവേസ്, മിസാറാം, മഹാരാഷ്ട്ര, പഞ്ചാബ്, എന്നിവരടങ്ങിയ ശക്തമായ ഗ്രൂപ്പിലാണ് കേരളം.
കടുത്ത ചൂടും മത്സരങ്ങൾക്കിടയിൽ കൂടുതൽ വിശ്രമ ദിനങ്ങളില്ലാത്തതും ടീമിനെയും പ്രകടനത്തെയും ബാധിക്കുമെന്ന് ആക്ഷേപമുണ്ട്.
കേരളത്തിൻറെ മുന്നേറ്റനിര മെച്ചപ്പെട്ട ഫോമിലാണ്. കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ പുതുച്ചേരിയെയും ആന്ധ്രയേയും തോൽപിക്കുകയും കർണാടകയെ സമനിലയിൽ പിടിക്കുകയും ചെയ്താണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്.