ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മഹേന്ദ്ര സിങ് ധോണി സ്വയം വിരമിച്ചതല്ലെന്നു റിപ്പോർട്ട്. സെലക്ടർമാർ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് കഴിഞ്ഞയാഴ്ച നാഗ്പുരിൽവച്ചു ധോണിയെ കണ്ടിരുന്നു. രഞ്ജി ട്രോഫിയിൽ ജാർഖണ്ഡ് - ഉത്തരാഖണ്ഡ് മത്സരത്തിനിടെയായിരുന്നു ഇത്. ഇതിനു ശേഷമാണ് ധോണി വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നത്.
അടുത്ത സെലക്ഷൻ കമ്മിറ്റി ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കുമെന്ന കൂടിക്കാഴ്ചയിൽ ധോണിക്കു സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.