ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഇഎസ്പിഎൻ ക്രിക്കിൻഫോ കഴിഞ്ഞ വർഷത്തെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ടെസ്റ്റുകളിൽ ഇന്ത്യയെ തുടർച്ചയായ വിജയങ്ങളിലേക്കു നയിച്ചതാണു കോഹ്‌ലിക്കു തുണയായത്. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെതാണു മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവർട്ട് ബ്രോഡ് മികച്ച ബോളിങ് പ്രകടനത്തിനുടമയായി. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് മികച്ച ബാറ്റിങ് പ്രകടനത്തിനും വിൻഡീസ് താരം സുനിൽ നരെയ്ൻ മികച്ച ബോളിങ് പ്രകടനത്തിനും ഉടമയായി. ട്വന്റി20യിൽ വിൻഡീസ് താരം കാർലോസ് ബ്രാത്‌വെയ്റ്റിന്റേതാണു മികച്ച ബാറ്റിങ്. ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാൻ മികച്ച ട്വന്റി20 ബോളറായി. ബംഗ്ലദേശി താരം മെഹദി ഹസൻ മിറാസാണ് മികച്ച അരങ്ങേറ്റതാരം.
മുൻ രാജ്യാന്തര താരങ്ങളായ ഇയാൻ ചാപ്പൽ, മഹേല ജയവർധനെ. റമീസ് രാജ, മാർക്ക് ബുച്ചർ, ഡാരിൽ കുള്ളിനൻ, ആകാശ് ചോപ്ര എന്നിവരടക്കമുള്ള വിദഗ്ധരും സ്പോർട്സ് ലേഖകരും അടങ്ങിയ സമിതിയാണ് 10–ാം വർഷത്തെ പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. ടെസ്റ്റ്, ട്വന്റി20 ബാറ്റിങ് പ്രകടനങ്ങളിൽ വിരാട് കോഹ്‌ലിയുടെ ഇന്നിങ്സുകളും അവസാനഘട്ടത്തിൽ ഉണ്ടായിരുന്നു. ഇതാദ്യമായി വനിതാ ക്രിക്കറ്റ് താരങ്ങളെയും പുരസ്കാരത്തിനു തിരഞ്ഞെടുത്തിട്ടുണ്ട്.
താരപ്രമുഖർ
വിരാട് കോഹ്‌ലി
ഇന്ത്യ (മികച്ച ക്യാപ്റ്റൻ)
എം.എസ്. ധോണിയിൽനിന്നു ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത ശേഷം 2016ൽ കളിച്ച 12 ടെസ്റ്റുകളിൽ ഒൻപതിലും ഇന്ത്യയെ വിജയത്തിലെത്തിച്ച മികവാണ് കോഹ്‌ലിയെ കഴിഞ്ഞ വർഷത്തെ മികച്ച ക്യാപ്റ്റനാക്കിയത്. ശേഷിച്ച മൂന്നു മൽസരങ്ങൾ സമനിലയിലായിരുന്നു.
ബെൻ സ്റ്റോക്സ്
ഇംഗ്ലണ്ട് (മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ)
കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം. 198 പന്തിൽ 258 റൺസെടുത്ത ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെതാണു മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനം. 163 പന്തിലാണ് സ്റ്റോക്സ് ഇരട്ടസെഞ്ചുറി കുറിച്ചത്. 11 സിക്സറുകളും സ്റ്റോക്സ് പറത്തി.
സ്റ്റുവർട്ട് ബ്രോഡ്
ഇംഗ്ലണ്ട് (മികച്ച ബോളിങ്)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാംടെസ്റ്റിൽ ജൊഹാനസ് ബർഗിലായിരുന്നു സ്റ്റുവർട്ട് ബ്രോഡിന്റെ തകർപ്പൻ പ്രകടനം. 17 റൺസിന് ആറു വിക്കറ്റ്.
ക്വിന്റൺ ഡി കോക്ക്
ദക്ഷിണാഫ്രിക്ക (മികച്ച ഏകദിന ബാറ്റിങ്)
സെഞ്ചുറിയനിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ നേടിയ 178 റൺസ്. 74 പന്തിലാണ് ഡി കോക്ക് സെഞ്ചുറി തികച്ചത്. 100 ഉം 150 ം തികച്ചതു സിക്സറുകളോടെ.
സുനിൽ നരെയ്ൻ
വെസ്റ്റ് ഇൻഡീസ് (മികച്ച ഏകദിന ബോളിങ്)
ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റൺസിന് ആറു വിക്കറ്റ്. ഗയാനയിലായിരുന്നു മൽസരം. ഓസ്ട്രേലിയയായിരുന്നു മൂന്നാം ടീം. ദക്ഷിണാഫ്രിക്കയ്യ്ക്കെതിരെ ഒരു വിൻഡീസ് ബോളറുടെ മികച്ച പ്രകടനം കൂടിയായി ഇത്.
കാർലോസ് ബ്രാത്‌വെയ്റ്റ്
വെസ്റ്റ് ഇൻഡീസ് (മികച്ച ട്വന്റി20 ബാറ്റിങ്)
കൊൽക്കത്തയിൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച അവിശ്വസനീയ പ്രകടനത്തിനാണ് കാർലോസ് ബ്രാത്‌വെയ്റ്റിനു പുരസ്കാരം. അവസാന ഓവറിൽ വിൻഡീസിനു കിരീടത്തിലേക്കു വേണ്ടത് 19 റൺസ്. ബെൻ സ്റ്റോക്സിന്റെ ആദ്യ നാലു പന്തുകളും സിക്സറിനു പറത്തി ബ്രാത്‌വെയ്റ്റ് വിൻഡീസിന്റെ രാജകുമാരനായി. 10 പന്തിൽ ബ്രാത്‌വെയ്റ്റ് പുറത്താകാതെ നേടിയത് 34 റൺസ്.
മുസ്തഫിസുർ
റഹ്മാൻ ബംഗ്ലദേശ് (മികച്ച ട്വന്റി20 ബോളിങ്)
ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ 22 റൺസ് വഴങ്ങി നേടിയ അഞ്ചു വിക്കറ്റുകളുടെ പ്രകടനം മുസ്തഫിസുറിനെ വേറിട്ടുനിർത്തി. കൊൽക്കത്തയായിരുന്നു വേദി.