ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കഴിഞ്ഞതോടെ ഇന്ത്യ കളി മറന്നോ? അതോ, ഇതൊക്കെ മതിയെന്ന് തീരുമാനിച്ചോ? എന്തായാലും ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ 11 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. അർധസെഞ്ചുറി നേടിയ ഒയിൻ മോർഗനാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. 38 പന്ത് നേരിട്ട മോർഗൻ, നാലു സിക്സും ഒരു ബൗണ്ടറിയുമുൾപ്പെടെ 51 റൺസെടുത്തു. റൂട്ട് 45 പന്തിൽ 45 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ചാഹൽ രണ്ടും റസൂൽ ഒരു വിക്കറ്റും വീഴ്ത്തി.
വിജയത്തോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്‍ലിയുടെ ട്വന്റി20 അരങ്ങേറ്റം തോൽവി നിറഞ്ഞതുമായി. ഇന്ത്യ ഉയർത്തിയ 148 റൺസിന്റെ താരതമ്യേന ദുർബലമായ വിജയലക്ഷ്യം പിന്തുർന്ന ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും സാം ബില്ലിങ്സും ചേർന്ന് നൽകിയത് ഉജ്വല തുടക്കം. ആശിഷ് നെഹ്റയെറിഞ്ഞ ആദ്യ ഓവറിൽ നാലു റൺസ് മാത്രം നേടിയ അവർ, യുവതാരം ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറിൽ 20 റൺസ് നേടി ലക്ഷ്യം വ്യക്തമാക്കി. ഈ ഓവറിൽ പിറന്നത് മൂന്നു ബൗണ്ടറിയും ഒരു സിക്സും. നെഹ്റയെറിഞ്ഞ മൂന്നാം ഓവറിൽ ഇംഗ്ലണ്ട് ഒരു സിക്സ് ഉൾപ്പെടെ 12 റൺസ് കൂടി നേടിയതോടെ സ്പിന്നർ യുശ്‌വേന്ദ്ര ചാഹലിനെ കോഹ്‍ലി പന്തേൽപ്പിച്ചു.
ചാഹലിന്റെ ആദ്യ പന്തുതന്നെ സിക്സിന് പറത്തിയാണ് ജേസൺ റോയി വരവേറ്റത്. എന്നാൽ, തൊട്ടുപിന്നാലെ സുന്ദരമായൊരു പന്തിലൂടെ റോയിയുടെ കുറ്റി തെറുപ്പിച്ച ചാഹൽ, അഞ്ചാം പന്തിൽ സമാനമായൊരു പന്തിൽ ബില്ലിങ്സിനെയും കൂടാരം കയറ്റി. 20 പന്തു നീണ്ട കൂട്ടുകെട്ടിൽ ഓപ്പണർമാർ ചേർന്ന് നേടിയത് 42 റൺസ്. ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവരുമെന്ന് ആരാധകർ കരുതിയെങ്കിലും ക്ഷമാപൂർവം നിലയുറപ്പിച്ച ജോ റൂട്ട്-ഒയിൻ മോർഗൻ സഖ്യം മൽസരം ഇംഗ്ലണ്ടിന്റെ വരുതിയിൽത്തന്നെ നിലനിർത്തി. 11.3 ഓവർ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും സ്വന്തമാക്കിയത് 83 റൺസ്. അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ മോർഗൻ അരങ്ങേറ്റ താരം പർവേസ് റസൂലിന് കന്നിവിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും ബെൻ സ്റ്റോക്സിനെ (അഞ്ചു പന്തിൽ രണ്ട്) കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. 38 പന്തുകൾ നേരിട്ട മോർഗൻ, ഒരു ബൗണ്ടറിയും നാലു സിക്സുമുൾപ്പെടെ 51 റൺസെടുത്തു. റൂട്ട് 45 പന്തിൽ നാലു ബൗണ്ടറികളോടെ 45 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, നിശ്ചിത 20 ഓവറും ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 27 പന്തിൽ 36 റണ്‍സെടുത്ത മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സുരേഷ് റെയ്ന 23 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 34 റൺസെടുത്തു. 26 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി മോയിൻ അലി രണ്ടും മിൽസ്, ജോർദാൻ, പ്ലങ്കറ്റ്, സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഓപ്പണർ ലോകേഷ് രാഹുൽ (ഒൻപതു പന്തിൽ എട്ട്), യുവരാജ് സിങ് (13 പന്തിൽ 12), മനീഷ് പാണ്ഡെ (അഞ്ചു പന്തിൽ മൂന്ന്), ഹാർദിക് പാണ്ഡ്യ (12 പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. ഈ മൽസരത്തിലൂടെ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീർ താരം പർവേസ് റസൂൽ ആറു പന്തില്‍ അഞ്ച് റൺസെടുത്ത് റണ്ണൗട്ടായി. അരങ്ങേറ്റ താരം പർവേസ് റസൂലിന് പുറമെ, ഏകദിന ടീമിൽ ഇല്ലാതിരുന്ന യുശ്‌വേന്ദ്ര ചാഹൽ, മനീഷ് പാണ്ഡെ, ആശിഷ് നെഹ്റ, സുരേഷ് റെയ്ന എന്നിവർക്ക് ഇന്ത്യ ആദ്യ മൽസരത്തിൽ അവസരം നൽകി. അവസാന ഏകദിനത്തിൽ കളിച്ച ടീമിൽ ഇംഗ്ലണ്ട് നാലു മാറ്റങ്ങള്‍ വരുത്തി ടൈമൽ മിൽസ്, ജോ റൂട്ട്, ക്രിസ് ജോർദാൻ, ആദിൽ റഷീദ് എന്നിവർ ടീമിലെത്തി.