പ്രഥമ സീനിയർ ദേശിയ സ്കൂൾ കായികമേള അവസാനിച്ചപ്പോൾ നാളയുടെ താരമെന്ന് ഏവരും വിലയിരുത്തിയ അത്‌ലറ്റാണ് അബിത മേരി മാനുവൽ. മത്സരിച്ച രണ്ടു വ്യക്‌തിഗത ഇനങ്ങളിലും റെക്കോർഡ് നേടിയ അബിത ഇനി സർവകലാശാല മീറ്റുകൾക്കുള്ള തയ്യാറെടുപ്പിലാണ്.
ഓരോ കായികമേളയും ഓരോ താരോദയത്തിനു കാരണമാകാറുണ്ട്. അത്തരത്തിൽ, പ്രഥമ സീനിയർ സ്‌കൂൾമീറ്റ് കൊടിയിറങ്ങിയപ്പോൾ ഏവരും വിലയിരുത്തിയ താരം. അതാണ് അബിത മേരി മാനുവൽ. മത്സരിച്ച ഇനങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം മാത്രമല്ല, അബിത നൽകിയത്. സ്വർണ്ണ നേട്ടത്തിനൊപ്പം വർഷങ്ങൾ പഴക്കമുള്ള പല റെക്കോർഡുകളും മാറിമറിഞ്ഞു. 400 മീറ്ററിൽ പതിനൊന്നു വർഷം പഴക്കമുള്ള റെക്കോർഡും 800 മീറ്ററിൽ ഏഴുവർഷം പഴക്കമുള്ള റെക്കോർഡും അബിത തിരുത്തി. രണ്ടിലും കാര്യമായ വെല്ലുവിളിപോലും അബിതക്ക് ഉണ്ടായില്ല.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റ് ഒളിമ്പ്യൻ പിടി ഉഷയുടെ ശിഷ്യണത്തിലാണ് അബിത. അതിനാൽ നേട്ടത്തിന്റെ ക്രെഡിറ്റ് എല്ലാം പിടി ഉഷക്ക് നൽകാനാണ് അബിതക്ക് താല്പര്യം. തന്റെ അവസാനത്തെ സ്കൂൾ മീറ്റിനു ഭഗവാക്കായ മൈതാനം വിടുമ്പോൾ ഭാവിയെക്കുറിച്ചു കാഴ്ചപ്പാടുകളുണ്ട്. ഇത്തവണത്തെ മേളയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അബിതതന്നെ. എന്തായാലും, ഭാവിയിൽ രാജ്യത്തിന് മുതൽക്കൂട്ടാകുന്ന ഒരു രാജ്യാന്തര അത്ലെറ്റായാണ് അബിതയിൽ കായികലോകം പ്രതീക്ഷ വെക്കുന്നത്.