ജോലിചെയ്യുന്നവർക്ക് കൂലി നൽകാൻ നിവൃത്തിയില്ല. എന്നാലും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ ബസ്സുകൾ ശരാശരി പതിനഞ്ച് കിലോമീറ്റർവരെ കാലിയായി ഒാടും. ഇന്ധനം നിറയ്ക്കാനാണത്. ദിനംപ്രതി 86 സർവീസുകൾ പ്രവർത്തിക്കുന്ന ഇവിടെ ഇന്ധനപമ്പ് ഇല്ല.
ദിവസേന 112 സർവീസുകൾ വരെ ഉണ്ടായിരുന്ന നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ ഇപ്പോഴത് 86 ആയി കുറഞ്ഞു. യാത്രക്കാർ കുറഞ്ഞിട്ടല്ല സർവീസുകൾ കുറഞ്ഞത്. ബസ്സുകൾ വേണ്ടത്ര ലഭ്യമാകുന്നില്ല. എന്നാൽ ഇപ്പോഴത് മറ്റൊരുതരത്തിൽ അനുഗ്രഹമായി. കാരണം ഇവിടുത്തെ ഇന്ധന പമ്പ് ഇപ്പോഴില്ല.
ഇന്ധന പമ്പ് സ്ഥാപിക്കാൻ ഇവിടെ സ്ഥലമുണ്ട്. പക്ഷേ തീരുമാനം വൈകുന്നു. അറ്റകുറ്റപ്പണി കേന്ദ്രത്തിൽ പകൽ ജോലിക്ക് ആളെക്കുറച്ചതാണ് മറ്റൊരുപ്രശ്നം. ഇതുകാരണം വാഹനങ്ങൾ യഥാസമയം സർവീസ് നടത്താൻ കഴിയുന്നില്ല
തിരുവനന്തപുരം- കന്യാകുമാരി പാതയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഉടൻ ഡീസൽ പമ്പ് സ്ഥാപിക്കണം. മെക്കാനിക്കൽ വിഭാഗത്തിലെ അപ്രായോഗിക ജോലിസമയം പുനക്രമീകരിക്കണം. അതുകൊണ്ടുമാത്രം കെ.എസ്.ആർ.ടി.സിയുടെ നഷ്ടം അൽപമെങ്കിലും കുറയക്കാം.