കാട്ടാനകളെ പേടിച്ച് നാടുവിടുകയാണ് തിരുവനന്തപുരം പേപ്പാറയിലെ പൊടിയക്കാല കോളനിവാസികൾ. വനത്തിനോട് ചേർന്നുള്ള വീടുകള്‍ ഉപേക്ഷിക്കപ്പട്ട നിലയിലാണ്. കോളനിക്കു സമീപം രണ്ടുപേര്‍ ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.
പേപ്പാറ ഡാം നിർമിച്ചപ്പോൾ കുടിയിറക്കിയവരെ സർക്കാർ കൊണ്ടുപോയി പുനരധിവസിപ്പിച്ച സ്ഥലമാണിത്. വനത്തിന് തൊട്ടടുത്ത വീടുകളിൽ ഇന്ന് താമസക്കാരില്ല. ഉപേക്ഷിക്കപ്പെട്ട വീടുകളും പരിസരവും കാട്ടാനകളുടെ വിഹാരരംഗമായി.
കാട്ടിൽ ഈറ്റവെട്ടാൻ പോയ പുറത്തിപ്പാറ കോളനിവാസിയായ സോമന്‍ കഴിഞ്ഞയാഴ്ച ഇവിടെവച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതെത്തുടർന്ന് വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ് കോളനിവാസികൾ. അഞ്ചുവർഷം മുമ്പ് പൊടിയക്കാല കോളനി വാസിയായ അപ്പുക്കുട്ടൻകാണിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആനയ്ക്ക് പുറമെ കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളും വ്യാപകമായി കൃഷിനശിപ്പിക്കുന്നു.