ലാഭം കുറയുമെന്നതിനാലാണ് ബാങ്കുകൾ ഭവനവായ്പാ പലിശയിളവ് നൽകാൻ മടിക്കുന്നതെന്ന് ആരോപണം. ബാങ്കുകൾ പലിശ കണക്കാക്കുന്നതിലെ സുതാര്യതയെപറ്റിയും സംശയം ഉയരുന്നു. എന്നാൽ നിക്ഷേപങ്ങൾക്ക് നൽകേണ്ട പലിശയിനത്തിലുള്ള ചെലവ് കൂടുതലായതുകൊണ്ടാണ് എല്ലാ ഭവനവായ്പകൾക്കും പലിശയിളവ് നൽകാൻ സാധിക്കാത്തത് എന്നാണ് ബാങ്കുകളുടെ ന്യായം.
നിലവിലെ ഭവനവായ്പകൾക്ക് ബാങ്കുകൾ പലിശ കുറച്ചുനൽകുന്നില്ലെന്ന പരാതി വ്യാപകമാണ്. ഒരുവർഷത്തിനുശേഷം പലിശ കുറയുമെന്നും ഉടൻ പലിശയിളവ് വേണ്ടവർ അതിന് ഫീസ് അടയ്ക്കണമെന്നും ബാങ്കുകൾ പറയുന്നു. എന്നാൽ കൊള്ളലാഭം കൊയ്യാനാണ് ബാങ്കുകളുടെ ശ്രമമെന്നാണ് ആരോപണം. കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ പലിശ കണക്കാക്കുന്നതിൽ സുതാര്യതയില്ലെന്ന വാദവും ഉയരുന്നുണ്ട്.
വായ്പയാണ് ബാങ്കിന്റെ ആസ്തി, നിക്ഷേപം ബാധ്യതയും. നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയുടെയും ബാങ്കിന്റെ പ്രവർത്തനചെലവിന്റെയും അടിസ്ഥാനത്തിലാണ് വായ്പയുടെ പലിശ തീരുമാനിക്കുന്നത്. ഈ ആസ്തി ബാധ്യതാ പരിപാലനം ഉറപ്പുവരുത്തിയാണ് ഇപ്പോൾ ബാങ്കുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഭവനവായ്പകളുടെ പലിശ കുറയ്ക്കുന്നത് ബാങ്കിന്റെ ബാലൻസ് ഷീറ്റിനെ ബാധിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ നേരത്തെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോഴും ഉയർന്ന പലിശനൽകേണ്ടി വരുന്നുണ്ടെന്ന മറുവാദം ബാങ്കുകൾ ഉന്നയിക്കുന്നുണ്ട്.