അൺ എയ്ഡഡ് ഹയർ സെക്കണ്ടറി ബാച്ചുകൾ പ്രവർത്തിക്കുന്ന പല സ്കൂളുകളിലുമുളളത് അടഞ്ഞുകിടക്കുന്ന ക്ലാസ്മുറികള്‍. ലക്ഷങ്ങൾ വാങ്ങി പ്ലസ്ടു ബാച്ചുകൾ എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് മറിച്ചു വിൽക്കുകയാണ് സ്കൂളുകള്‍. ബാച്ചൊന്നിന് പത്ത് ലക്ഷം രൂപ വാങ്ങിയാണ് വില്‍പന.
മലപ്പുറം ജില്ലയിലെ പ്രമുഖ അൺഎയഡഡ് ഹയർസെക്കണ്ടറി സ്കൂളാണിത്. സർക്കാർ രേഖകളിൽ ഇവിടെ മൂന്ന് പ്ലസ് ടു ബാച്ചുകളുണ്ട്. സ്വാശ്രയ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് കോഴ്സിന് ഇവിടെ ചേരാനാകുമോ എന്നായിരുന്നു ഞങ്ങൾക്കൊപ്പമുളള വിദ്യാർഥിയുടെ സംശയം. ക്ളാസുകൾ നടക്കുന്നത് മഞ്ചേരിയിലെ എൻട്രൻസ് കോച്ചിങ് സെന്ററിലാണന്നായിരുന്നു സ്കൂള്‍ ജീവനക്കാരന്റെ മറുപടി. പ്രവേശനം നടക്കുന്നത് ഇവിടെയല്ലത്രെ. പ്രവേശനം കിട്ടാൻ മഞ്ചേരിയിലെ എൻട്രൻസ് കോച്ചിങ് സെന്ററിലെത്തണം. അവർ പറയുന്ന ഫീസുമടക്കണം.
ഭാഷാവിഷയങ്ങളുടെ ക്ലാസും ലാബ് സൗകര്യവും ഒരുക്കിയിരിക്കുന്നത് ഇതേ സ്കൂളിൽ തന്നെയാണ്. കുട്ടികളുടെ റജിസ്റ്ററും രേഖകളും സൂക്ഷിക്കുന്നതും സ്കൂളിലാണ്. 50 കുട്ടികളുടെ ഒാരോ ബാച്ചും 10 ലക്ഷം രൂപ വാങ്ങിയാണ് എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് മറിച്ചു വിൽക്കുന്നത്. മൂന്നും നാലും ബാച്ചുകള്‍ വില്‍ക്കുന്ന പല സ്കൂളുകളുമുണ്ട്.
പ്രാദേശികമായ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാനാണ് ആവശ്യത്തിന് സ്വാശ്രയബാച്ചുകൾ അനുവദിച്ചത്. നാടിനോടും വിദ്യാർഥികളോടും ഒരു ബാധ്യതയുമില്ലാതെയാണ് സ്കൂളുകൾ സ്വാശ്രയബാച്ചുകൾ വിറ്റ് പണമുണ്ടാക്കുന്നത്. വിദ്യാഭ്യാസം അക്ഷരാര്‍ഥത്തില്‍ കച്ചവടമായിരിക്കുന്നു.