സംസ്ഥാനത്തെ സ്വാശ്രയ ഹയർസെക്കന്‍ഡറി ബാച്ചുകൾ അപ്പാടെ എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് വിൽക്കുന്നുണ്ടെന്ന മനോരമ ന്യൂസ് വാർത്ത ശരിവച്ച് ഡയറക്ടറുടെ റിപ്പോർട്ട്. സ്കൂളുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി. സര്‍ക്കാര്‍ ശമ്പളം വാങ്ങി എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്കെതിരെയും നടപടി നിര്‍ദേശിച്ചിട്ടുണ്ട്.
സ്വാശ്രയ ഹയർസെക്കണ്ടറി സ്കൂളുകളിൽ പ്ലസ് 2 ബാച്ചുകൾ എട്രൻസ് കോച്ചിങ് സെന്ററുകൾക്ക് മറിച്ചുവിൽക്കുന്നുവെന്ന വാർത്ത വിദ്യ പ്ലസ് കച്ചവടം എന്ന വാർത്താ പരമ്പരയിലൂടെ മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത് .
പ്ലസ് 2 വിദ്യാഭ്യാസരംഗത്തെ കച്ചവടം എത്രകണ്ട് വിപുലമാണെന്ന് വെളിപ്പെട്ടതിനെ തുടർന്നാണ് സർക്കാർ അന്വേഷണം പ്രഖ്യപിച്ചത്. സ്കൂളുകൾ പരിശോധിച്ച ഹയർസെക്കഡറി ഡയറക്ടർ എം.എസ്.ജയക്ക്,, പല അൺഎയ്ഡഡ് സ്കൂളുകളിലും പ്ലസ് 2 ക് ളാസുകൾ നടക്കുന്നില്ലെന്നും കുട്ടികളെല്ലാം എൻട്രൻസ് പരിശീലന കേന്ദ്രങ്ങളിലാണെന്നും ബോധ്യമായി. ഇത് ഒരുജില്ലയിലെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ എല്ലാ എയഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലും നിരീക്ഷണവും പരിശോധനയും വേണമെന്നും ഹയർസെക്കഡറി ഡയറക്ടർ ശുപാർശചെയ്തിട്ടുണ്ട്.
പരിശീലന കേന്ദ്രങ്ങൾ നടത്തുന്നവർ, ഇവർക്ക് സ്കൂൾ മാനേജ്മെന്റുകളുമായുള്ള ബന്ധം, പണം കൈമാറുന്ന രീതി എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നും ഹയർസെക്കഡറി ഡയറക്ടറുടെ റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ ചട്ടങ്ങളുടെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും പൂർണ്ണമായ ലംഘനമാണ് ഈ സ്കൂളുകളിലെന്ന് റിപ്പോർട്ട് പറയുന്നു. കർശനമായ നടപടി വേണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ബാച്ചുകളുടെ അംഗീകാരം തന്നെ റദ്ദാക്കാവുന്ന കുറ്റമാണ് സ്കൂളുകളിൽ നടക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. തുടർ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാടൈറ്റസിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹയർസെക്കഡറി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സർക്കാർ ഇനി എന്ത് നടപടി സ്വീകരിക്കും എന്നതാണ് നിർണ്ണായകമാകുക. ലക്ഷങ്ങൾ മറിയുന്ന ബാച്ച് കച്ചവടം കർശനമായി തടഞ്ഞില്ലെങ്കിൽ, ഹയർസെക്കഡറി വിദ്യാഭ്യാസ രംഗം ആകെതന്നെ നോക്കുകുത്തിയായിമാറും.