എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ ക്ലാസെടുക്കുന്നത് ആരാണെന്ന ചോദ്യത്തിനും മനോരമ ന്യൂസ് അന്വേഷണം ഉത്തരം കണ്ടെത്തി. സ്വന്തം സ്കൂളിലെ ജോലിയിൽ നിന്ന് മുങ്ങിയെത്തുന്ന എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകർ. വിദ്യാർഥിളോട് പേര് പോലും വെളിപ്പെടുത്താത്ത ഇത്തരം അധ്യാപകർക്ക് വന്ന് പോകാന്‍ രഹസ്യവാതിലുകളുമുണ്ട്.
സ്വന്തം സ്കൂളിലെ സാധാരണക്കാരായ വിദ്യാർഥികളെ പഠിപ്പിക്കേണ്ട സമയമാണ് കോച്ചിങ് സെന്ററിലെ പരിശീലനത്തിന് അധ്യാപകര്‍ ഉപയോഗിക്കുന്നത്. വന്‍തുകയാണ് കൈപ്പറ്റുകയും ചെയ്യുന്നു. ഇത്തരം അധ്യാപകരുടെ ഒാരോ നീക്കത്തിലും ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. പേരില്ലാത്ത അധ്യാപകരാണവര്‍. പേരിന് പകരം കോഡുകളാണ്. ആരും പൊതുപരിപാടികളിൽ മുഖം കാണിക്കില്ല. ഈ സെൽഫി യുഗത്തിലും അധ്യാപകരുടെ ഫോട്ടോ എടുക്കാൻ പാടില്ലെന്ന കര്‍ശനനിര്‍ദേശവുമുണ്ട്.
ആരെങ്കിലും പരിശോധനക്ക് വന്നാൽ അധ്യാപകർക്ക് മുങ്ങാൻ മിക്ക സെന്ററുകളിലും രഹസ്യവാതിലുകളുണ്ട്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ ഒരാഴ്ചയെങ്കിലും തുടർച്ചയായി ക്ലാസ് എടുത്ത് മടങ്ങുകയാണ് ഇങ്ങനെ എത്തുന്ന അധ്യാപകരുടെ രീതി. ഒരാഴ്ചകൊണ്ട് പതിനായിരങ്ങള്‍ കീശയിലാക്കും. എൻട്രൻസ് കോച്ചിങ് സെന്ററിലെ ക്ഷീണം മാറ്റാൻ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്വന്തം സ്കൂളുകളില്‍ വിശ്രമിക്കും.