യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്ന സിനിമയിൽ ഹാസ്യകഥാപാത്രമായി മിന്നിമറഞ്ഞുപോകും എന്ന് എല്ലാവരും കരുതിയ ഡോണൾഡ് ട്രംപ് ഒടുവിൽ നായകനായിരിക്കുന്നു. അതും നായികയായ ഹിലറി ക്ലിന്റന്റെ സകല ഗ്ലാമറിനെയും തച്ചുതകർത്തുകൊണ്ട്. മൂർച്ചയേറിയ പ്രസംഗങ്ങളും വിരാമമില്ലാത്ത വിവാദങ്ങളുംകൊണ്ട് വാർത്തകൾ സൃഷ്ടിച്ച ട്രംപ്, യുഎസ് തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം ഒരു ഹോളിവുഡ് സിനിമ പോലെ അമ്പരപ്പിക്കുന്നതാണ്. ഒരു സിനിമയുടെ എല്ലാ ചേരുവകളും ട്രംപിന്റെ ജീവിതത്തിലുമുണ്ട്.
ട്രംപ് സിനിമ
കാശ് കുന്നുകൂടി ശ്വാസംമുട്ടിയ കോടീശ്വരന്റെ അതിമോഹം, അമേരിക്കയുടെ പ്രസിഡന്റാകാൻ മൽസരത്തിനു ഞാനുമുണ്ട് എന്ന് ഒരു വർഷം മുൻപു ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ ലോകം അത്രയേ കണക്കാക്കിയുള്ളൂ. ഭരണപരിചയമില്ല, രാഷ്ട്രീയ പാരമ്പര്യമില്ല, സാമൂഹിക–സേവന രംഗങ്ങളിൽ സാന്നിധ്യവുമില്ല. ഈ കോടീശ്വരൻ ലോകത്തെ ഏറ്റവും കരുത്തേറിയ രാജ്യത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു ഹാസ്യകഥാപാത്രമായി ഒടുങ്ങുമെന്നു പലരും കരുതി. എന്നാൽ, ലോകത്തെ ഞെട്ടിച്ചു കൊണ്ട് അമേരിക്കയുടെ നേതൃനിരയിലേക്ക് മികച്ച വിജയത്തോടെ നടന്നുകയറിയിരിക്കുകയാണ് ട്രംപ്. വൈറ്റ് ഹൗസ് കാത്തിരിക്കുകയാണ് പുതിയ പ്രസിഡന്റിനു വേണ്ടി.
പാർട്ടി ഏതായാലും സ്ഥാനാർഥിയായാൽ മതി
ഇപ്പോൾ മുഖ്യ എതിരാളിയായ ഡമോക്രാറ്റിക് പാർട്ടിയുടെ കൂടെയായിരുന്നു കുറേക്കാലം ട്രംപ്. വലിയ സ്വാധീനമൊന്നുമില്ലാത്ത റിഫോംസ് പാർട്ടിയിൽ ചേർന്ന് 2000ൽ അവരുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനും ശ്രമിച്ചു. ട്രംപിന്റെ രാഷ്ട്രീയപ്രവർത്തനവും പ്രസിഡന്റ് മോഹവും ഒരുമിച്ചാണു തുടങ്ങുന്നത്. റൊണാൾഡ് റെയ്‌ഗനെ പിന്തുണച്ചു എന്നതൊഴിച്ചാൽ 1987 വരെ കാര്യമായ രാഷ്ട്രീയപ്രവർത്തനമില്ല. പ്രസിഡന്റായാൽ കൊള്ളാമെന്ന് തോന്നിയത് 1988ൽ. സ്ഥാനാർഥിയായാലോ എന്ന് ആലോചിച്ചെങ്കിലും സാധ്യതയില്ലെന്നുകണ്ടു പിന്മാറി. ആ വർഷം ജോർജ് ബുഷ് സീനിയറിന്റെ വൈസ്‌പ്രസിഡന്റാകാനുള്ള ശ്രമവും വിജയിച്ചില്ല. 2004, 2012 വർഷങ്ങളും പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത് പരിഗണിച്ചെങ്കിലും രംഗത്തെത്തിയില്ല. 1987 മുതൽ 99 വരെ റിപ്പബ്ലിക്കൻ പാർട്ടിയിലായിരുന്ന ട്രംപ് പിന്നെ മൂന്നു വർഷം റിഫോംസ് പാർട്ടിക്കാരനായി. ജോർജ് ഡബ്യു. ബുഷ് ഭരണത്തിലിരുന്ന 2001–09 കാലയളവിൽ എതിർപാളയമായ ഡമോക്രാറ്റിക് പാർട്ടിയിലായിരുന്നു ട്രംപ്. 2009ൽ റിപ്പബ്ലിക്കൻ പാർട്ടിയിലേക്കു മടങ്ങി. ഇന്നുവരെ ഒരു അധികാരസ്ഥാനവും വഹിച്ചിട്ടില്ല.
സുന്ദരിമാർക്കൊപ്പം ജീവിതം
പല്ലിനു തിളക്കം പോരാ എന്നുപറഞ്ഞ് ആറുമാസത്തിലൊരിക്കലെങ്കിലും ട്രംപ് ക്ലിനിക്കിലെത്തുമെന്ന് ന്യൂയോർക്കിലെ ഒരു ദന്തഡോക്ടർ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. സ്വന്തം ‘ലുക്കി’നെക്കുറിച്ച് അത്രയേറെ ശ്രദ്ധാലുവാണ് ട്രംപ്. മുഖവും വേഷവും മാത്രമല്ല, സ്വന്തം പേരിലും സ്ഥാപനത്തിലുമെല്ലാം ട്രംപ് അഭിമാനിക്കുന്നു. ട്രംപ് എന്ന പേരും ബ്രാൻഡും ഫോട്ടോയുമെല്ലാം അദ്ദേഹം പേറ്റന്റ്/ലൈസൻസ് ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്ത് തിളങ്ങിയ ഇവാന സെൽനിക്കോവയുമായി 1977ൽ വിവാഹം. ഈ ബന്ധത്തിൽ ഇവാൻക, ഡോണൾഡ് ജൂനിയർ, എറിക് എന്നീ മക്കൾ. 1990 ആയപ്പോഴേക്കും നടി മാർല മേപ്‌ൾസുമായുള്ള ബന്ധം അങ്ങാടിപ്പാട്ടായി. ടാബ്ലോയ്‌ഡ് പത്രങ്ങളിൽ ഇതിന്റെ കഥകൾ നിറഞ്ഞു. 1991ൽ ഇവാന വിവാഹമോചനം നേടി. 1993 ഡിസംബറിൽ ട്രംപും മേപ്‌ൾസും വിവാഹിതരാകുന്നതിനു രണ്ടു മാസം മുൻപ് അവർക്ക് ടിഫാനി എന്ന മകൾ ജനിച്ചിരുന്നു; യുഎസിൽ അതൊരു വാർത്തയല്ലെങ്കിലും. 1997ൽ മേപ്‌ൾസുമായും വേർപിരിഞ്ഞു. ട്രംപിന്റെ മൂന്നാം ഭാര്യയും മോഡലിങ് രംഗത്തുനിന്നുതന്നെ – മെലാനിയ നോസ്. 2005ൽ വിവാഹിതരാകുമ്പോൾ ട്രംപിന് 59 വയസ്; മെലാനിയയ്ക്ക് 35. ഈ ബന്ധത്തിലെ മകൻ ബാരൺ വില്യം. കഴിഞ്ഞയാഴ്ച പാർട്ടി ദേശീയ കൺവൻഷനിൽ മെലാനിയ നടത്തിയ പ്രസംഗം പ്രശംസ നേടിയതിനൊപ്പം വിവാദം സൃഷ്ടിക്കുകയും ചെയ്തു. 2008ൽ ഒബാമയ്ക്കു വേണ്ടി ഭാര്യ മിഷേൽ നടത്തിയ പ്രസംഗത്തിലെ അതേ വരികൾ കോപ്പിയടിച്ചു എന്നതായിരുന്നു വിവാദം.
സിനിമ, ടെലിവിഷൻ, ഗുസ്‌തി, സൗന്ദര്യമൽസരം
സിനിമ പോലുള്ള ജീവിതത്തിനിടയിൽ കുറേ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്, ട്രംപ്. ഏറെയും സ്വന്തം കഥാപാത്രമായിത്തന്നെ – ട്രംപ് എന്ന ബിസിനസുകാരൻ. ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചും നിർമിച്ചും താരമായി. റേഡിയോയിലെ ‘ടോക്‌ഷോ’ മാത്രമല്ല, ‘ട്രംപ്ഡ്’ എന്ന പേരും സൂപ്പർഹിറ്റായി. ട്രംപുമായുള്ള സംവാദത്തിന്റെ പേരായിരുന്നു ട്രംപ്ഡ്. ഗുസ്തി/ബോക്സിങ് കമ്പക്കാരനായ ട്രംപിനു സ്വന്തം ടീമും ഉണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടോളം മിസ് യൂണിവേഴ്‌സ് ലോക സൗന്ദര്യമൽസരത്തിന്റെയും മിസ് യുഎസ്‌എ, മിസ് ടീൻ യുഎസ്‌എ തുടങ്ങിയവയുടെയും പ്രധാന നടത്തിപ്പുകാരൻ. എന്തിനധികം, ട്രംപ് സ്വന്തം പേരിൽ മോഡലിങ് സ്ഥാപനം മുതൽ സർവകലാശാല വരെ സ്ഥാപിച്ചിട്ടുണ്ട്.
ധനികൻ, വയസ്സൻ
ഇനി കാശിന്റെ കാര്യം. ഔദ്യോഗിക കണക്കുപ്രകാരം ആസ്തി 450 കോടി ഡോളർ (ഏകദേശം 30,000 കോടി ഇന്ത്യൻ രൂപ). ലോകത്തെ അതിധനികരായ 400 പേരിൽ ഒരാൾ. ആയിരം കോടി ഡോളർ (67,000 കോടി ഇന്ത്യൻ രൂപ) ആസ്‌തിയുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പക്ഷേ, കടംകയറി കുത്തുപാളയെടുക്കുന്നതിനു തൊട്ടടുത്തെത്തിയ അവസ്ഥയും ട്രംപിനുണ്ടായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ സാമ്പത്തികപ്രതിസന്ധി വന്നപ്പോൾ എഴുപതിലേറെ ബാങ്കുകളിലായി 400 കോടി ഡോളർ കടം. സിനിമയിലെ ഹീറോയെപ്പോലെ അവിടെനിന്നും ട്രംപ് തിരിച്ചുകയറി. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ, ഏറ്റവും ധനികനായ യുഎസ് പ്രസിഡന്റാകും ട്രംപ്. ഇതുവരെയുള്ളവരിൽ ഏറ്റവും ധനികൻ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിങ്‌ടൺ തന്നെയാണ്. ആസ്തി 52.5 കോടി ഡോളർ (2010ലെ മൂല്യം ആസ്പദമാക്കി). ജോൺ എഫ് കെന്നഡിക്ക് 100 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നെങ്കിലും ഏറെയും വ്യക്തിപരമായിരുന്നില്ല, കുടുംബസ്വത്തായിരുന്നു. എല്ലാം പറയണമല്ലോ – തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റ് എന്ന പേരും ട്രംപിനാകും. റൊണാൾഡ് റെയ്ഗൻ ആണ് ഇപ്പോൾ ഈ സ്ഥാനത്തുള്ളത്. 1981ൽ റെയ്ഗൻ അധികാരമേൽക്കുമ്പോൾ 69 വയസും 11 മാസവും 16 ദിവസവുമായിരുന്നു. ട്രംപ് ജയിച്ചാൽ 2017 ജനുവരിയിൽ അധികാരമേൽക്കുമ്പോൾ 70 വയസും ഏഴര മാസവുമായിരിക്കും.
കുടിയേറ്റക്കാരൻ
സിനിമയിലെ ഡയലോഗുകൾക്ക് യഥാർഥ ജീവിതവുമായി ബന്ധമുണ്ടാകണമെന്നില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കുടിയേറ്റത്തിനെതിരെ ട്രംപ് ആഞ്ഞടിക്കുന്നതും ഇങ്ങനെത്തന്നെ. ട്രംപിന്റെ അമ്മ സ്‌കോട്‌ലൻഡിൽ ജനിച്ച് യുഎസിലേക്കു കുടിയേറിയതാണ്. അച്ഛന്റെ കുടുംബം എത്തിയത് ജർമനിയിൽനിന്നാണ്. ട്രംപിന്റെ മൂന്നു ഭാര്യമാരിൽ രണ്ടു പേരും കുടിയേറ്റക്കാർ. ചെക്ക് റിപ്പബ്ലിക്കുകാരിയായ ഇവാന, വിവാഹം കഴിഞ്ഞു 10 വർഷത്തിനു ശേഷമാണ് യുഎസ് പൗരത്വം നേടിയത്. ഇപ്പോഴത്തെ ഭാര്യ സ്‌ലൊവേനിയക്കാരിയായ മെലാനിയയും യുഎസ് പൗരത്വം നേടിയത് ട്രംപുമായുള്ള വിവാഹശേഷം. ഈ വിമർശനങ്ങളെ, കുടിയേറ്റക്കാരല്ലാത്തവർ ആരുണ്ട് യുഎസിൽ എന്ന ചോദ്യംകൊണ്ട് നേരിടാം.