ലൈംഗികാതിക്രമ വിവാദത്തില്‍ പരസ്പരം കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍. തനിക്കെതിരായ ആരോപണത്തിന് ബില്‍ ക്ലിന്‍റണെതിരായ സ്ത്രീകളുടെ പരാതികളായിരുന്നു ട്രംപിന്‍റെ മറുപടി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചയാളാണ് ക്ലിന്‍റണെന്ന് ട്രംപ് ആരോപിച്ചു. വിദേശനയത്തിലും ഹിലറിയും ട്രംപും കൊമ്പുകോര്‍ത്തു. സംവാദത്തിന്‍റെ തുടക്കത്തില്‍ ഹസ്തദാനം ചെയ്യാന്‍ ഇരുവരും വിസമ്മതിച്ചു.
ഡോണൾഡ് ട്രംപിന്‍റെ വിവാദവീഡിയോ പ്രധാനചര്‍ച്ചയാക്കി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ഥി സംവാദം. സ്ത്രീകളെക്കുറിച്ചുള്ള അശ്ലീലപരാമര്‍ശത്തിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ് , ഹിലറിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്‍റണ്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ട്രംപിന്‍റെ വിഡിയോ ടേപ്പ് രാജ്യത്തിന്‍റെയാകെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹിലറി ആരോപിച്ചു.
അതേസമയം, ഹിലറിയുടെ ഇമെയിൽ വിവാദം ഓർമിപ്പിച്ച് താൻ അധികാരത്തിലെത്തിയാൽ അവർ ജയിലിൽപോകുമെന്ന് ട്രംപ് പറഞ്ഞു. വിഷയം അന്വേഷിക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കുമെന്നും ഹിലറി ദേശീയ സുരക്ഷയാണ് അപകടത്തിലാക്കിയതെന്നും ട്രംപ് വ്യക്തമാക്കി.
അശ്ലീല പരാമർശം, അടച്ചിട്ടമുറിയിൽ നടത്തിയ സംഭാഷണമാണെന്നു പറഞ്ഞ ട്രംപ്, തന്റേത് പരാമർശം മാത്രമാണെന്നും ബില്‍ ക്ലിന്റൻ അതു പ്രാവർത്തികമാക്കിയിട്ടുണ്ടെന്നുമായിരുന്നു ആരോപണം. ട്രംപിന്റെ പരാമർശങ്ങൾ മൂലം പ്രസിഡന്റ് പദത്തിന് യോഗ്യനല്ലെന്ന് തെളിയിക്കുകയാണെന്ന് ഹിലറി പറഞ്ഞു.