യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനു മുന്നേറ്റം. 538 അംഗ ഇലക്ടറൽ വോട്ടിൽ 190 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 171 ഇലക്ടറൽ വോട്ടുകളാണ് ഡമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റനുള്ളത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യുഎസ് പ്രസിഡന്റാകുക. ഫലം പുറത്തുവന്ന 32 സംസ്ഥാനങ്ങളിൽ 19 ഇടത്ത് ട്രംപും 13 ഇടത്ത് ഹിലറിയും വിജയിച്ചു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സംസ്ഥാനമായ അർകൻസ ട്രംപ് നേടി.
ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ
വ്യോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ടെക്സസ്, അർകൻസസ്, വെസ്റ്റ് വെർജീനിയ, ഒക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇൻഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മൊണ്ടാന, ഒഹായോ, മിസൗറി.
ഹിലറി ക്ലിന്റൻ വിജയിച്ച സംസ്ഥാനങ്ങൾ
കൊളറാഡോ, വെർജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, ന്യൂജഴ്സി, റോഡ് ഐലൻഡ്, കണക്ടികട്ട്, ന്യൂയോർക്ക്, വെർമോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.
യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കൻ ജനതയോടൊപ്പം ലോകവും. ഉച്ചയോടെ ഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേൽക്കുക. ആകെയുള്ള 20 കോടി വോട്ടർമാരിൽ 4.2 കോടി പേർ മുൻകൂർ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുൻപേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുൻകൂർ വോട്ട്. ഇത്തവണത്തെ മുൻകൂർ വോട്ടുകളുടെ എണ്ണം സർവകാല റെക്കോർഡാണ്. 2012ൽ ഇതു 3.23 കോടിയായിരുന്നു.