കാടിളക്കിയുള്ള പ്രചാരണത്തിനും അമേരിക്കയിലെ ചെറുപ്പക്കാരുടെ മനസിളക്കാനായിട്ടില്ല. നല്ലൊരു ശതമാനം പുതിയ തലമുറ തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ചുനില്‍ക്കുകയോ മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയോ ചെയ്യുന്നു. വാഷിങ്ടണില്‍ നിന്ന് മലയാള മനോരമ പ്രതിനിധി സന്തോ·ഷ് ജോണ്‍ തൂവലിന്‍റെ റിപ്പോര്‍ട്ട്.
റോക് ബാന്‍ഡും ടെലിവിഷന്‍ സംവാദവും ട്വിറ്റര്‍ യുദ്ധവും എല്ലാമായി പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമമാണ് അമേരിക്കയിലെങ്ങും. പക്ഷെ വലിയ ശതമാനം വരുന്ന യുവാക്കള്‍ ഇതിനോടെല്ലാം നിര്‍വികാരമായാണ് പ്രതികരിക്കുന്നത്. 1990കളിലും 2004ലും പിന്നീട് 2008ലും ഉണ്ടായിരുന്ന യുവപ്രാതിനിധ്യം ഈ തിരഞ്ഞെടുപ്പില്‍ ഇല്ലെന്നു പറയാം. 2008മായി താരതമ്യം ചെയ്യുമ്പോള്‍ 2012ല്‍ യുവ വോട്ടില്‍ 7ശതമാനം ഇടിവുണ്ടായിരുന്നു. ഇക്കുറി ഇതിലും വലിയ ഇടിവാണ് പ്രതീക്ഷിക്കുന്നത്. പ്രധാനപ്രചാരണവേദി സാമൂഹ്യമാധ്യമങ്ങളാണെങ്കിലും അപവാദങ്ങളും ആരോപണങ്ങളും നിറഞ്ഞുനില്‍ക്കുന്ന പ്രചാരണ രീതിയാണ് യുവാക്കളെ അകറ്റിനിര്‍ത്തുന്നത്. അറുപത് പിന്നിട്ട സ്ഥാനാര്‍ഥികളും യുവാക്കളുടെ താല്‍പര്യം കുറച്ചിട്ടുണ്ട്.
ഒബാമ ഭരണം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നതും ചെറുപ്പക്കാരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിക്കിക്കുന്നു.അടുത്തിടെ നടന്ന സര്‍വെയില്‍ പങ്കെടുത്ത 52 ശതമാനം ചെറുപ്പക്കാരും അമേരിക്ക എല്ലാത്തരത്തിലും പിന്നോട്ട് പോയി എന്ന് അഭിപ്രായപ്പെട്ടു. വോട്ടുചെയ്യേണ്ടതില്ല എന്ന 17 ശതമാനം വരുന്ന കറുത്തവര്‍ഗക്കാരായ ചെറുപ്പക്കാരുടെ തീരുമാനം ഹിലറി ക്ലിന്‍റണ് തിരിച്ചടിയാവും. മുഖ്യധാരാ പാര്‍ട്ടികളോടുള്ള പ്രതിഷേധസൂചകമായി മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ചവരും ഏറെ.
ജനകീയ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന ജനാധിപത്യത്തിന് ലോകമാകെ നേരിടേണ്ടിവരുന്ന തിരിച്ചടിയാണ് അമേരിക്കന്‍ യുവാക്കള്‍ക്കിടയിലും പ്രതിഫലിക്കുന്നത്. പുതുതലമുറയുടെ വിശ്വാസം ആര്‍ജിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. വാഷിങ്ടണില്‍നിന്ന് സന്തോഷ് ജോണ്‍ തൂവല്‍.