യുഎസ് സംസ്ഥാനമായ നെവാഡയിൽ തിരഞ്ഞെടുപ്പുയോഗത്തിനിടെ, വേദിയിൽനിന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വലയം തീർത്തു പുറത്തേക്കു കൊണ്ടുപോയതു പരിഭ്രാന്തി പരത്തി. ജനക്കൂട്ടത്തിനിടയിൽനിന്ന് ‘തോക്ക്’ എന്ന നിലവിളി ഉയർന്നതോടെയാണു ട്രംപിനെ വേഗം വേദിയിൽനിന്ന് ഒഴിപ്പിച്ചത്. തുടർന്നു വിശദമായ തിരച്ചിൽ നടത്തിയെങ്കിലും തോക്കു കണ്ടെത്തിയില്ല.
പ്രസംഗിക്കാൻ മൈക്കിനു മുന്നിലെത്തിയ ട്രംപ് കടുത്തപ്രകാശം മൂലം കൈകൊണ്ടു കണ്ണുകൾ മറയ്ക്കുന്നതു കാണാമായിരുന്നു. ഈ സമയം ജനക്കൂട്ടത്തിനിടെ ഉന്തും തള്ളും ഉണ്ടായി. അപായസൂചന ഉയർന്നതോടെയാണ് സീക്രട് സർവീസിലെ സുരക്ഷാ ഏജന്റുമാർ കുതിച്ചെത്തി വലയം തീർത്തു ട്രംപിനെ വേഗം സ്ഥലത്തുനിന്നു മാറ്റിയത്. ഭീഷണിയില്ലെന്ന് ഉറപ്പിച്ചതോടെ മിനിറ്റുകൾക്കുശേഷം ട്രംപ് വേദിയിൽ തിരിച്ചെത്തി പ്രസംഗം തുടർന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കു നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം പുനരാരംഭിച്ചത്.