യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ജോൺ ട്രംപ് മദ്യം കൈകൊണ്ടു തൊടില്ലെന്നറിയുമ്പോൾ വി.എം. സുധീരനും യുഡിഎഫ് മദ്യനയത്തിനും ആഹ്ലാദലഹരി പിടിക്കും, തീർച്ച. മദ്യമില്ലാതെ എന്ത് അമേരിക്ക എന്നു പറയുന്നവരോട് ട്രംപിന് ഒന്നേ ചോദിക്കാനുള്ളൂ: ആളുകൾ എന്തിനുവേണ്ടിയാണ് ഇങ്ങനെ കുടിക്കുന്നത്? തോമസ് ജെഫേഴ്സനെ പോലെയുള്ള മുൻ പ്രസിഡന്റുമാർ അമേരിക്കയെ വീഞ്ഞുൽപാദനത്തിന്റെ സ്വന്തം നാടായി കൊട്ടിഘോഷിക്കാൻ വരെ ശ്രദ്ധിച്ചിരുന്നവരാണ്. ട്രംപ് ആകട്ടെ, കടുത്ത മദ്യവിരോധിയും.
ദൈവത്തിനു മനുഷ്യരോടു സ്നേഹമുണ്ടെന്നും നമ്മൾ സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നുമുള്ളതിന്റെ ശാശ്വത അടയാളമാണു വീഞ്ഞെന്ന് യുഎസ് മുൻ പ്രസിഡന്റ് ബഞ്ചമിൻ ഫ്രാങ്ക്‌ലിൻ പറഞ്ഞിരുന്നതായി ലണ്ടനിലെ ടൈംസ് പത്രത്തിൽ വായിച്ചു. ഇഷ്ടം പോലെ വിസ്കി കുടിക്കുകയും എണ്ണം നോക്കാതെ സിഗാർ പുകയ്ക്കുകയും ചെയ്തിരുന്നയാളാണു ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ.
ട്രംപിന്റെ നിലപാടിൽ ഒരു തുള്ളി വെള്ളം പോലും ചേർന്നിട്ടില്ല. ‘ഞാൻ മദ്യപിക്കില്ല. മദ്യപിക്കാതിരിക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല. മദ്യപിക്കുന്നത് എന്തിനുവേണ്ടിയാണെന്നു ഞാൻ ചോദിക്കുമ്പോൾ ആളുകൾക്ക് അതിന്റെ അർഥം പിടികിട്ടുന്നില്ല’– അദ്ദേഹം പറയുന്നു. സ്വന്തം സഹോദരൻ ഫ്രെഡ് കടുത്ത മദ്യപാനം മൂലം മരണത്തിനു കീഴടങ്ങിയതാണു ട്രംപിനെ മദ്യവർജന തീരുമാനത്തിലേക്കു നയിച്ചതെന്നു പറയപ്പെടുന്നു. ലോകനേതാക്കളിൽ ഡോണൾഡ് ട്രംപിനെ പോലെ ഏതാനും ചിലർ കൂടിയുണ്ട്. ഇറ്റലി പ്രധാനമന്ത്രി മറ്റെയോ റെൻസി മദ്യപിക്കില്ലെന്നറിയുമ്പോൾ അത്ഭുതം തോന്നും. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മദ്യപിക്കില്ല.
സത്യം പറഞ്ഞാൽ, രാജ്യം ഭരിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് ഇപ്പോൾ ഒരു ഫാഷനേയല്ല. യുവാവും ഊർജസ്വലനുമായ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മദ്യപിക്കുകയേയില്ല. ഈ വിഷയത്തിൽ അദ്ദേഹത്തെപ്പറ്റി തെറ്റിദ്ധാരണകളാണു പലർക്കും. പക്ഷേ സത്യം ഇതാണ് – അബെ മദ്യം തൊടില്ല.
വോഡ്കയുടെ ആളോഹരി ഉപയോഗത്തിൽ ഒന്നാം നിരയിലുള്ള റഷ്യയുടെ കാര്യവും രസകരം. സ്വന്തം പേരിൽ ഒരു വോഡ്ക ബ്രാൻഡ് വരെയുണ്ടെങ്കിലും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മദ്യപിക്കില്ല. പക്ഷേ ആ ‘പോരായ്മ’ നികത്താൻ തക്ക നിരക്കിൽ അദ്ദേഹത്തിന്റെ മുൻഗാമികളിലൊരാൾ കണക്കിന് അകത്താക്കിയിട്ടുണ്ട് – ബോറിസ് യെൽസിൻ. കഴിവുള്ള നല്ല മനുഷ്യർ മദ്യം മൂലം നശിക്കുന്നതു കഷ്ടമാണെന്ന് ഫോബ്സ് മാഗസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിട്ടുണ്ട്. മദ്യത്തോടുള്ള അതിരുവിട്ട അടുപ്പമാണ് യെൽസിനെ കുഴപ്പത്തിൽ ചാടിച്ചത്.
പ്രമേഹരോഗിയെങ്കിലും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ മദ്യപിക്കുന്നയാളാണ്. പക്ഷേ വെസ്റ്റ്മിൻസ്റ്ററിലെ ‘മദ്യവർഗ’ത്തിൽ അവരെ കാണാൻ കിട്ടില്ല. താൻ ടിവി സ്റ്റുഡിയോകൾ കയറിയിറങ്ങാറില്ലെന്നും ഊണു കഴിക്കുമ്പോൾ ഗോസിപ്പു പറയാറില്ലെന്നും മദ്യപിക്കാനായി പാർലമെന്റ് ബാറിൽ പോകാറില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്. തലയ്ക്കു വെളിവോടെയാണു മേ സംസാരിക്കുന്നതെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായവുമില്ല. നാറ്റോ തലപ്പത്തുള്ള ജെൻസ് സോൾട്ടെൻബർഗിന്റെ പ്രശംസ നേടിയിട്ടുള്ളയാളാണ് ജർമൻ ചാൻസലർ അംഗല മെർക്കൽ: വൈറ്റ് വൈൻ അകത്താക്കാൻ അംഗലയ്ക്ക് എന്തൊരു സ്റ്റാമിന!