അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പതിനൊന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇ.മെയില്‍ വിവാദം ഹിലറി ക്ലിന്‍റനെ വീണ്ടും പിന്തുടരുന്നു. ഹിലറിയുടേതെന്ന് കരുതുന്ന ഇമെയിലുകള്‍ മറ്റൊരു സെര്‍വറില്‍ കണ്ടെത്തിയതാണ് എഫ്ബിഐ അന്വേഷിക്കുന്നത്. അന്വേഷണം അസാധാരണമെന്നും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നു ഹിലറി ആവശ്യപ്പെട്ടു.
ഹിലറി ക്ലിന്റന്റെ അടുത്ത സഹായി ഹുമ അബൈദീന്‍റെ മുന്‍ ഭര്‍ത്താവിന്റെ ഇമെയില്‍ സെര്‍വറുകള്‍ പരിശോധിച്ചപ്പോഴാണ് ഇമെയിലുകള്‍ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് ലഭിച്ചിരിക്കുന്നത്. മെയിലുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി യു.എസ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കത്തയച്ചു. എന്നാല്‍ എന്തെങ്കിലും രഹസ്യസ്വഭാവമുള്ള മെയിലുകളാണോ എന്നുള്ളത് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ അറിയാനാകുവെന്നാണ് എഫ്ബിഐ നിലപാട്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹിലറി ക്ലിന്‍റന്‍ പ്രതികരിച്ചു. എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കണമന്നും എഫ്ബിഐ ഡയറക്ടരുടെ കത്ത് അസാധാരണ നടപടിയാണെന്നും ഹിലറി ക്യാംപ് ആരോപിക്കുന്നു. എഫ്ബിഐയുടെ നടപടി റിപ്പബ്ലിക്കന്‍ ക്യാംപിന് പുതിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. അന്വേഷണ നേരിടുന്ന ഹിലറിയെ തോല്‍പ്പിക്കണമെന്ന് ന്യൂ ഹാംപഷെയറില്‍ നടന്ന റാലിയില്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങള്‍ ചൂടാകുകയാണ്.