തുടർച്ചയായ പതിനൊന്നാം തവണയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം. പാലക്കാടും കണ്ണൂരും കോഴിക്കോടിന്റെ കുതിപ്പിനെ തടയാൻ ശ്രമിച്ചെങ്കിലും അവസാന ദിവസം സ്വർണകപ്പ് വിട്ടുകൊടുക്കാൻ തയാറല്ലെന്ന് കോഴിക്കോട് ഉറപ്പിക്കുകയായിരുന്നു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത് കണ്ണൂർ മൂന്നാം സ്ഥാനത്തും. ഇതോടെ ഏഴുനാൾ നീണ്ടു നിന്ന കൗമാര കലകളുടെ ഉത്സവത്തിന് കൊടിയിറങ്ങി.
ദേശഭക്തിഗാന മൽസരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതിൽ മൂന്നുപേർ കോഴിക്കോട്ടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ലഭിച്ചത് ഒരു ബി ഗ്രേഡും. ഇതോടെ കോഴിക്കോട് മുന്നിലെത്തി. അവസാന നിമിഷം എട്ട് അപ്പീലുകൾ ഉണ്ടായിരുന്നെങ്കിലും കോഴിക്കോടിന്റെ വിജയക്കുതിപ്പിന് തടസമായില്ല.
കലോൽസവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രധാനവേദിയിൽ ഉദ്ഘാടനം ചെയ്തത്. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥിതി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎൽഎ, കെ.വി. സുമേഷ്, കണ്ണൂർ മേയർ ലത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കണ്ണൂരിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കോഴിക്കോടിനും പാലക്കാടിനും ഭീഷണി ഉയർത്തിയത്. 2015ൽ കോഴിക്കോടുമായി കിരീടം പങ്കുവച്ച പാലക്കാടിന് കഴിഞ്ഞവർഷവും ഇത്തവണയും രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. ജനപങ്കാളിത്തത്താലും സംഘാടക മികവിനാലും ശ്രദ്ധേയമായിരുന്നു 232 ഇനങ്ങളിൽ 12,000 വിദ്യാർഥികൾ മത്സരിച്ച കണ്ണൂരിലെ കലോൽസവം. കേരളത്തിലെ നദികളുടെ പേരിട്ട ഇരുപത് വേദികളിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ കലോൽസവവേദികൾ നിറഞ്ഞു. ഇടയ്ക്കെത്തിയ ഹർത്താലിന് കലയുടെ ആവേശം കുറയ്ക്കാനായില്ല.
കലോൽസവത്തിന്റെ സുഗമമായ നടത്തിപ്പിനായി കലോൽസവ മാന്വൽ പരിഷ്ക്കരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കലോൽസവം സമാപിക്കുന്നത്. അപ്പീലുകൾ റെക്കോർഡിട്ടതോടെ പല മത്സരങ്ങളും പന്ത്രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിക്കാനായത്. കലോൽസവം കഴിഞ്ഞാലുടൻ മാന്വൽ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കും.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിധികർത്താക്കളെ നിരീക്ഷിക്കാൻ വിജിലൻസ് സംഘം രംഗത്തിറങ്ങിയതും ഈ കലോൽസവത്തിന്റെ പ്രത്യേകതയായിരുന്നു. പ്ലാസ്റ്റിക് രഹിത കലോൽസവമെന്ന ആശയം ഇത്തവണ സാക്ഷാത്കരിക്കാനായെന്നതും കണ്ണൂരിന്റെ മാത്രം പ്രത്യേകതയായി. പരിസ്ഥിതിക്ക് ഒരു പോറലുമേൽപ്പിക്കാതെയാണ് കലോൽസവം അവസാനിക്കുന്നത്. മത്സരിക്കാനെത്തിയവർക്കും വിധികർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം സംഘാടകർ വിതരണം ചെയ്തത് 15000 തുണിസഞ്ചികളാണ്.