അടുത്ത വർഷം മുതൽ സ്കൂൾ കലോൽസവത്തിൽ മല്‍സരയിനമായി മാജിക് ഉള്‍പ്പെടുത്തുന്നതിനെതിരെ മജീഷ്യൻമാരുടെ സംഘടന. പൊതുസമൂഹത്തിന് മാജിക്കിനോടുളള കൗതുകം നഷ്ടമാകുമെന്നാണ് സംഘടനയുടെ പരാതി.
മജീഷ്യന്റെ വേഗതയും തന്ത്രവുമാണ് മാജിക്. ജാലവിദ്യ ചടുലമായി ചെയ്യുബോൾ കാണികൾക്കും കയ്യടിക്കും. മാജിക് മൽസരയിനമാകുന്നതോടെ എല്ലാ സ്കൂളുകളിലേയും കുട്ടികൾ മാജിക് പഠിച്ചു തുടങ്ങും. മാജിക്കിനെ സഹായിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഉപകരണങ്ങൾ ഉപയോഗിച്ച് നാട്ടിലെല്ലാവരും ജാലവിദ്യാ പ്രകടനം നടത്തുന്നതോടെ മാജിക് കാണാനുളള താൽപര്യം തന്നെ കുറയുമെന്നാണ് മജീഷ്യൻമാരുടെ പക്ഷം.
മറ്റു മൽസര ഇനങ്ങൾ പോലെ ഏറ്റവും വിലകൂടിയ മാജിക് ഉപകരണങ്ങൾ സ്വന്തമാക്കാനും രക്ഷിതാക്കൾ തമ്മിൽ മൽസരമുണ്ടാകും. ഈ മൽസരം പാവപ്പെട്ട തെരുവ് മാന്ത്രികരെ പോലും പട്ടിണിയിലാക്കും. മാജിക് മൽസരയിനമാക്കാനുളള തീരുമാനം തിരുത്തണണെമെന്നാവശ്യപ്പെട്ട് അസോസിയേഷൻ വിദ്യാഭ്യാസമന്ത്രിയെ സമീപിച്ചിട്ടുണ്ട്.